Saturday, September 03, 2016

ശബരിമല വിഷയം തന്നെയാണ്

ശബരിമല വിഷയം തന്നെയാണ് വീണ്ടും. 
ഒരു കാര്യം പറയാതെ വയ്യ. വീണ്ടും ആവർത്തിയ്ക്കേണ്ട ഒന്ന്. ശബരിമലയിൽ സ്ത്രീ പ്രവേശനം നിരോധിച്ചിട്ടില്ല. യുവതികൾ അവിടെപ്പോകാത്തതിനു കാരണം അതൊരു താപസകേന്ദ്രമായതുകൊണ്ടാണ്. ശബരിമലയിൽ വിവേചനവും ഇല്ല. 

ഗ്രീസിലെ മൗണ്ട് ആഥോസിൽ ഈയിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സന്ദർശിച്ചിരുന്നു. വലിയ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ആഥോസ്മല. ഓർതഡോക്സ് സഭയുടെ ചരിത്രപ്രധാനമായ, വിശ്വാസപ്രധാനമായ ആ താപസകേന്ദ്രത്തിലും യുവതികൾക്കല്ല സ്ത്രീകൾക്കൊന്നും പ്രവേശനമില്ല. ആയിരക്കണക്കിനു കൊല്ലങ്ങളായി അങ്ങനെതന്നെയാണ്. വളർത്തുമൃഗങ്ങളിൽപ്പോലും ആ നിയമമുണ്ട്. പിടക്കോഴിയും പശുവും പോലും അവിടെ അനുവദനീയമല്ല.

ജപ്പാനിലെ ഒമീൻ മല. ജപ്പാനീസ് ബുദ്ധിസത്തിന്റേയും പൗരാതനമതങ്ങളുടേയും ചേർച്ചയായ ഷുജെൻടോ മതത്തിന്റെ പുണ്യകേന്ദ്രവും ഒമേൻസാൻജിയുടെ ക്ഷേത്രവും അവിടെയാണ്. യമബുഷി എന്ന താപസന്മാരുടെ കേന്ദ്രവുമായ ആ മലയിലും സ്ത്രീകൾക്കാർക്കും പ്രവേശനമില്ല.

മനുഷ്യരെ മനുഷ്യരായിക്കാണാത്തയിടങ്ങളെ ഞാൻ പരാമർശിയ്ക്കുന്നില്ല. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്നു മുതൽ ഡ്രൈവിങ്ങ് ചെയ്തുകൂടെന്ന് വരെ പറയുന്ന സമുഹങ്ങളുണ്ട്. അതൊക്കെ താരതമ്യപ്പെടുത്തുന്നത് നമ്മളുടെ സമൂഹത്തെ അപമാനിയ്ക്കലാവും. പക്ഷേ ഗ്രീസിലും ജപ്പാനിലും അങ്ങനെയല്ലല്ലോ. ഇവിടെയാരും ഡിസ്ക്രിമിനേഷൻ എന്ന ബുദ്ധിമുട്ട് ഉയർത്തിയിട്ടുമില്ല.

പുരുഷന്മാരുടെ താപസകേന്ദ്രം. അവിടെ സ്ത്രീകൾക്ക് പ്രവേശനം നിയന്ത്രിച്ചിരിയ്ക്കുന്നു എന്ന അതി ലളിതമായ യുക്തിയാണതിനു പിറകിൽ. വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പുഷ്കർ ക്ഷേത്രം മുതൽ സ്ത്രീകൾക്ക് മാത്രം വൃതമെടുക്കാനാവുന്ന സന്തോഷീ മാ ക്ഷേത്രങ്ങൾ വരെ പുരുഷന്മാർക്ക് പ്രവേശനത്തിനു നിയന്ത്രണങ്ങളുള്ളയിടമാണ്. അതായത് ഈ നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല എന്ന് സാരം.

സകലയിടത്തും പറഞ്ഞ് പഴകിയ ആറ്റുകാലും മണ്ടയ്ക്കാടും ചക്കുളത്ത് കാവും ഒന്നും പറയുന്നില്ല. പല ശാക്തേയ സംസ്കാരങ്ങളിലും പൂജാരി സ്ത്രീകൾ തന്നെയാവണം എന്ന് നിർബന്ധമാണ്. ഇതൊന്നും ഡിസ്ക്രിമിനേഷനല്ല. വേറുതിരിവല്ല.

അവിടെയാണ് കേ സുരേന്ദ്രനും സന്ദീപ് വാര്യരുമൊക്കെ K Surendran @Sandeep Varier Palakkad ഭക്തരുടെ പക്ഷത്ത് നിൽക്കുന്നവരെങ്കിലും ഇതൊരു വേറുതിരിവിന്റെ പ്രശ്നമായി കാണുകയും അങ്ങനെ അഭിപ്രായപ്പെടുകയും ചെയ്യുന്നതിലെ അപകടം.

ഇന്നലെ റെജിച്ചേട്ടൻ എഴുതി Reji Kumar
“എത്ര പെട്ടെന്നാണു ശബരിമലയുടെ പ്രതിച്ഛായ മാറിയത്..!
'മത മൈത്രിയുടെ, മതേതരത്വത്തിന്റെ, സമഭാവനയുടെ, ത്യാഗത്തിന്റെ, സഹനത്തിന്റെ ലോകത്തെ "ഉദാത്ത പ്രതീകം" ഇതാ ഇവിടെയുണ്ട്, ഈ കേരളത്തിലുണ്ട്, വരൂ കാണൂ' എന്ന് ഇക്കാലമത്രയും പ്രചരിപ്പിച്ചുപോന്ന ശബരിമല...

അത് എത്ര പെട്ടെന്നാണു സ്ത്രീവിരുദ്ധവും കൊടിയ അനാചാരവും നിറഞ്ഞ ഒരു "സവർണ ഹിന്ദുത്വ സ്ഥാപന"മായത് എന്നു ശ്രദ്ധിക്കുക..!!!

ശബരിമലയെ വാനോളം വാഴ്ത്തി പ്രസംഗിച്ചവരൊക്കെ എവിടെപ്പോയി?
തീവച്ചു നശിപ്പിക്കാനും കുരിശുനാട്ടി പിടിച്ചടക്കാനും, പിന്നെ സ്നേഹിച്ചുസ്നേഹിച്ചു നക്കിക്കൊല്ലാനും നോക്കിയിട്ടു നടക്കാതെ വന്നപ്പോൾ, ഇപ്പോൾ കുത്തിക്കൊല്ലാൻ ഇറങ്ങിയിരിക്കുന്നു.”

സത്യം! എത്ര പെട്ടെന്നാണത്!!

ഒരു കോടതിവിധിയുടെ അടിസ്ഥാനത്തിൽ എന്തെങ്കിലുമൊരു തീരുമാനമുണ്ടായാൽ, അത് യുവതീപ്രവേശനമായാലും അല്ലെങ്കിലും അതോടുകൂടി ശബരിമലയിലെ ഒത്തൊരുമയുടെ ഐക്യത്തിന്റെ ആ മഹാചൈതന്യം ക്ഷയിയ്ക്കും.

ഒന്നോർത്തോളൂ ആ ചൈതന്യം യുവതീപ്രവേശനമുണ്ടായാലല്ല ക്ഷയിയ്ക്കുന്നത്. അയ്യപ്പന്റെ കാര്യം നോക്കാൻ ഈ നാട്ടിൽ ഭക്തരില്ലെന്ന് വരുമ്പോഴാണ് ചൈതന്യം നശിയ്ക്കുന്നത്. ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചിട്ട് നമ്മൾ കല്ലും മുള്ളും കാലുക്ക് മെത്തയെന്ന പോലെ ക്ഷമിച്ചു. അത് പൂർവാധികം ഭംഗിയായി പുനർ നിർമ്മിച്ചു. കുരിശു നാട്ടിയപ്പോഴും അത് മതങ്ങൾ തമ്മിലുള്ള ഇടപെടലുകളായി വ്യാഖ്യാനിയ്ക്കാതെ ജനാധിപത്യപരമായി ചർച്ചകളിലൂടെയും സത്യഗ്രഹത്തിലൂടെയും അതിനു പോംവഴി കണ്ടെത്തി.

ഇത് ശബരിമലയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. വേറെന്തുണ്ടെങ്കിലും ശബരിമലയിൽ വിവേചനമില്ല. ഇന്നാട്ടിലെ ഇസ്ലാമും കൃസ്ത്യാനിയും ഹിന്ദുവും ഒക്കെ ഒരുമിയ്ക്കുന്ന പെരുംകോവിലാണ് ശബരിമല. ആഥോസ് മലയിലെപ്പോലെ പിടക്കോഴികൾക്ക് പോലും പ്രവേശനമില്ലാത്തയിടമല്ല.

സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമുണ്ട്. യുവതികൾക്ക് പ്രവേശനമില്ല എന്ന് ആരും നിർബന്ധിച്ചിരുന്നില്ല. 1991ൽ വിഷയങ്ങളെ കോടതിയിലേയ്ക്ക് വലിച്ചിഴച്ചത് കൊണ്ടാണ് ഒരു വെറും ഗൈഡ്ലൈൻ മാത്രമായിരുന്ന ആ ഒരു കീഴ്വഴക്കം പോലീസ് പരിശോധനയും പമ്പയിൽ തടയലും ഒക്കെയായി മാറിയത്. അത് വരെ ആരും ആരേയും തടഞ്ഞിരുന്നില്ല. ഇന്നത് അൻപത്തഞ്ചെന്ന ‘നിയമ‘ത്തിൽ എത്തി നിൽക്കുന്നു. ഗതികേടാണത്. ഒരു കീഴ്വഴക്കം, വളരെ അയഞ്ഞ ഒരു ഗൈഡ്ലൈൻ മുറുകിയ ഒരു നിയമമാക്കി മാറി കോടതിയും ഗവണ്മെന്റും ഒക്കെ ഇടപെട്ടതോടെ.

അത്കൊണ്ട് ദയവുചെയ്ത് ആരോ സെറ്റ് ചെയ്ത് വച്ചിരിയ്ക്കുന്ന അജണ്ടയ്ക്കനുസ്സരിച്ച് തുള്ളുന്ന മണ്ടന്മാരാകരുത്. കാലു പിടിച്ച് പറയുകയാണ്. യുവതികൾ പോകണോ വേണ്ടയോ എന്നതല്ല വിഷയം. ശബരിമലയിൽ ഡിസ്ക്രിമിനേഷൻ ഉണ്ടോ ഇല്ലയോ എന്നാണ്. പരസ്യമായാണ് ഡിസ്ക്രിമിനേഷൻ ഉണ്ടെന്ന് നമ്മൾ വരുത്തണം അങ്ങനെ ചർച്ചകൾ നയിയ്ക്കണമെന്ന് ചിലർ പരസ്പരം ആഹ്വാനം നൽകുന്നത്.

അത് ഒരു ആധുനിക ആഭിചാരമാണ്. സകലരേയും ഒന്നിപ്പിയ്ക്കുന്ന ശബരിമല എന്ന മഹാസ്ഥാപനത്തിൽ ഡിസ്ക്രിമിനേഷൻ ഉണ്ടെന്ന കിംവദന്തിയുടെ ആഭിചാരം ഏൽക്കുന്ന ആ നിമിഷം കേരളത്തിന്റെ ശക്തിയും ഒരുമയും ചൈതന്യവും നഷ്ടപ്പെടും.അപ്പോഴാണ് നഷ്ടപ്പെടുക.

ഈ ദശാസന്ധിയിൽ നിന്ന് മുന്നോട്ട് വന്ന് പൂർവാധികം ശക്തിയോടെ ശബരിമലയിലെ ധർമ്മവീര്യം കേരളത്തിന്റേതിലുപരി ഭാരതത്തിന്റെ മുഴുവനുമായി ചൈതന്യവത്താകാൻ മണികണ്ഠൻ അനുഗ്രഹിയ്ക്കട്ടെ.

No comments:

Post a Comment