Sunday, June 12, 2016

അമൃതയെപ്പറ്റി വീണ്ടും


ഓൺലൈനിൽ അത്യാവശ്യം ഇൻഫേമസ് ആകത്തക്ക നിലയിൽ അമൃതാബാഷിങ്ങ് നടത്തിയിട്ടുള്ളയാളും (ഇൻഫേമസ് എന്ന് പറഞ്ഞതിനു കാരണങ്ങളുണ്ട്. ഇരുപക്ഷവും ഈ വിഷയത്തിൽ ശത്രുവായാണ് കാണുന്നത്. അമൃതാ പ്രസ്ഥാനങ്ങളെപ്പറ്റിയൊക്കെ രുചിയ്ക്കാത്ത കാര്യങ്ങളെഴുതിയതിന് അവരുടെ പക്ഷവും എതിർ ചേരിക്കാരന് വേണ്ടുന്ന പോലെ എഴുതാത്തതിനു (ആ അമ്മയെ അമ്മയെന്ന് വിളിയ്ക്കുന്നതിനുപോലും) മറുപക്ഷവും പിണക്കമാണ് :-)

അമൃത പക്ഷേ പലരും എഴുതിയിരിയ്ക്കുന്നതുപോലെ ഒരു ‘ഗൂഢ‘ സാമ്രാജ്യമൊന്നുമല്ല. മറ്റേതൊരു ബിസിനസ്സുകാരും ചെയ്യുന്നത്പോലെ പരസ്യപ്പണം കാണിച്ച് മാധ്യമങ്ങളെ അവർ പലവിഷയങ്ങളിലും കണ്ണുതെറ്റിയ്ക്കുന്നുണ്ടാവാം. അത്യാവശ്യം ബാഡ് പീആർ ഒഴിവാക്കാൻ ഏത് ബിസിനസ് സ്ഥാപനത്തേയും പോലെ ഇന്നലേയോ നാളേയോ അവരും ശ്രമിച്ചേക്കാം. പക്ഷേ വളരെ അകന്ന കണ്ണികളുള്ള, പലപ്പോഴും നമ്മൾ പുറമേനിന്ന് കാണുമ്പോൾ തോന്നുന്ന രീതിയിൽ ഇഴയടുക്കമില്ലാത്ത ഒരു സാധാരണ വലിയ കോർപ്പറേറ്റ് മാത്രമാണ് അമൃതാ സ്ഥാപനങ്ങൾ. അവർ അവർക്കെതിരേ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് കൊട്ടേഷൻകാരെ വച്ച് കാച്ചിക്കളയുകയും മറ്റുമില്ല.

ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെയാണ്. ആ അമൃതയെപ്പറ്റിയും മഠത്തെപ്പറ്റിയും മുഴുവനായും അത്യാവശ്യം ഡാമേജിങ്ങായ കാര്യങ്ങളൊക്കെ പറഞ്ഞിട്ടും പലതവണ അവിടെ പോയിട്ടുണ്ട്. മനപ്പൂർവം എഴുതിയതിനെപ്പറ്റി സംസാരിയ്ക്കാതിരിയ്ക്കാൻ ശ്രമിച്ചെന്നതൊഴിച്ച് എന്നെ തട്ടിക്കൊണ്ട്പോയി ഭേദ്യം ചെയ്യാനൊന്നും ആരും മുതിർന്നിട്ടില്ല. അവർക്കതിനു കഴിയുകയുമില്ല. മിനിമം നീയിവിടെ വരണ്ട എന്നോ, ഡ്യൂട്ടിസമയത്ത് ഇവിടെ കയറിയിറങ്ങരുതെന്നെങ്കിലുമോ അവർക്ക് പറയാം. അവരൊന്നും പറഞ്ഞിട്ടില്ല. ചിലർ എന്നോട് മുഖം തരാതെ പിണങ്ങിയതൊഴിച്ചാൽ.

മലയാളിയുടെ ഭാവന സിനിമകൾ കണ്ട് ഒരുപാട് കാട് കയറിയിട്ടുണ്ട്.

അമൃതാനന്ദമയിയമ്മയെ ‘സിൽക്ക്സ്മിത‘ എന്ന് പോലും നിയമസഭയിൽ വിളിച്ച ഒരു 'പ്രമുഖ’ (അതാണല്ലോ ഫാഷൻ) നേതാവ് അതേ ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കെത്തിയെന്നതും പിന്നീട് അമൃതാ സ്ഥാപനങ്ങളുടെ വലിയൊരു പ്രയോക്താവായെന്നതും പത്രങ്ങളിലൊക്കെ വന്നതാണല്ലോ. അവർക്കാരോടും സ്ഥിരമായ വിദ്വേഷമോ പകയോ ഒന്നുമുണ്ടെന്ന് തോന്നിയിട്ടില്ല. അവിടെ മുഴുവൻ നിലവറകളും രഹസ്യമുറികളും ഒന്നുമില്ല. ഒരുപക്ഷേ നേരേ തിരിച്ചാണ് കാര്യങ്ങൾ. പാരനോയ്‌യ മൂത്ത് മൂത്ത് സകലയിടത്തും സീ സീ ടീ വിയാണ് അമൃതയിൽ എന്ന് അവിടെ ജോലിചെയ്തിട്ടുള്ള ചില കൂട്ടുകാർ പറഞ്ഞിട്ടുണ്ട്. അവരെ ആരൊക്കെയോ ആക്രമിയ്ക്കുന്നു അവരുടെ സാധനങ്ങളെല്ലാം ആരോ കട്ടോണ്ടുപോകുന്നു എന്നൊക്കെ വലിയ ഭീതിയാണവർക്ക് എന്ന് തോന്നിയിട്ടുണ്ട്. ഈ വാർത്തകളൊക്കെ ശബരിമല സീസണാവുമ്പൊ പൊന്തിവരുന്ന വാർത്തകളേക്കൂട്ട് പൊന്തിവരുന്നത് കാണുമ്പൊ ഇനി അങ്ങനെ ആക്രമണങ്ങൾ ഉണ്ടെന്ന് അമൃതാക്കാർ അവകാശപ്പെടുന്നതിലും കാര്യമുണ്ടോ എന്ന് ആലോചിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ജാസ്മിൻഷായും കൂട്ടരും അവിടെയെത്തിയപ്പോൾ ഗൂണ്ടായിസം കാണിച്ചത് തന്നെ എത്രത്തോളം ഓർഗനൈസ്ഡ് അല്ലാത്തവരാണവരെന്ന് വ്യക്തമായും അറിയിയ്ക്കുന്നതാരുന്നു. പഴയകാല സിനിമയിലെ വില്ലനെക്കൂട്ട് തൊഴിലാളിനേതാവിനെ നമുക്ക് നല്ല അടികൊടുത്തൊതുക്കുയേക്കാം എന്നൊക്കെ ആരെങ്കിലും പോഴന്മാർ വിചാരിച്ചെങ്കിൽ അവന്മാരെ പോഴന്മാർ എന്നല്ലാതെ എന്ത് പറയാനാണ്? അത് വിഷയത്തെ ആളിക്കത്തിച്ച് അമൃതാ ഹോസ്പിറ്റൽ സ്റ്റാൻഡ്സ്റ്റില്ലിൽ എത്തുന്നത് വരെ കാര്യങ്ങളെത്തിച്ചു. അൽപ്പമെങ്കിലും ഇഴയടുപ്പമുള്ള ഒരു ‘ഗൂഢ’ സാമ്രാജ്യമെങ്കിൽ അവർ എത്ര നീറ്റായി അതിനെ ഒതുക്കിയേനേ എന്ന് ഞാനായിട്ട് പറയണ്ട. അതേ സമയം കേരളമൊട്ടാകെ നടന്ന മറ്റു മാനേജ്മെന്റുകളിലെ നേഴ്സിങ്ങ് സമരത്തിൽ അവരെല്ലാമെടുത്ത നിലപാടുകൾ എന്താണെന്ന് നാമെല്ലാം പിന്നീട് കണ്ടു.

ഗൂഢസാമ്രാജ്യങ്ങളെങ്കിൽ അതൊക്കെയാണ് ഗൂഢസാമ്രാജ്യങ്ങൾ.

നേഴ്സിങ്ങ് സമരങ്ങളിലും പൊതുവേ അമൃതസ്ഥാപനങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങളിലും എനിയ്ക്ക് ഇന്നും വലിയ മാറ്റമൊന്നുമില്ല. തുറന്ന് പറയാൻ മുഷിവൊന്നുമില്ല താനും.

പക്ഷേ ഒന്നുറപ്പുണ്ട്. എന്റെ വേണ്ടപ്പെട്ടവർക്കോ ബന്ധുക്കൾക്കോ എന്തെങ്കിലും അസുഖം വന്നാൽ വിശ്വസിച്ച് കൊണ്ടോടേണ്ടത് എവിടേയ്ക്കാണെന്ന് കേരളത്തിലെ ആരോഗ്യരംഗം അകം പുറമറിയാവുന്ന എനിയ്ക്കുറപ്പുണ്ട്. ഈ തെറിയെല്ലാം വിളിച്ചിട്ടും പലതവണ എന്റെ വേണ്ടപ്പെട്ടവരേയുമായി അവിടേക്കോടിച്ചെന്നിട്ടുണ്ട്. അവരു കാശുവാങ്ങും. സംശയമൊന്നും വേണ്ട. അത്യാവശ്യം നല്ലനിലയിൽത്തന്നെ കാശുവാങ്ങും. ചാരിറ്റി ചെയ്യുന്നുണ്ടാവും, പക്ഷേ അത്പലപ്പോഴും സഹായം ചോദിയ്ക്കുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണെന്ന് തോന്നിയിട്ടുണ്ട്. സഹായം ചോദിച്ച് ചെല്ലുന്നവരോടൊക്കെ ആ വകുപ്പിലുള്ളവർ വളരെ മോശമായ രീതിയിൽ സംസാരിച്ചതിനു അനുഭവങ്ങൾ കേട്ടിട്ടുണ്ട്. പണക്കാരായവർ അവരുടെ പണം പുഴ്ത്തിവച്ചിട്ട് സഹായം ചോദിച്ച് ചെല്ലുന്നത് കൊണ്ടാണ് അവർ അതിന്റെ നടപടികൾ അത്രയേറെ കടുപ്പിച്ചതെന്നൊക്കെയാണ് അവർ ന്യായം പറയുന്നത്. അതൊന്നുമല്ല സിമ്പിൾ മുഷ്കാണ് കാര്യം എന്നും തോന്നിയിട്ടുണ്ട്. ദരിദ്രനായാൽ വേറേ രക്ഷയില്ല. ആത്മാഭിമാനം വേണ്ടെന്ന് വയ്ക്കുകയേ ദൈവം സഹായിച്ച് ഭാരതപൗരനു ഇന്ന് നിവൃത്തിയുള്ളൂ.

അമൃത ആശുപത്രിയിലെ ചികിത്സയിൽ എനിയ്ക്ക് ഉറപ്പ് പറയാവുന്ന ഒരു കാര്യമുണ്ട്.അവിടത്തെ സാധനങ്ങളിരുന്ന് തുരുമ്പെടുത്ത് പോകുന്നെന്ന് വിചാരിച്ചോ അവിടെ മരുന്നുകൾ വിറ്റഴിയ്ക്കണമെന്ന് കരുതിയോ അവർ നിങ്ങളെ അനാവശ്യമായി ചികിത്സിയ്ക്കുകയോ ചികിത്സിയ്ക്കാതിരിയ്ക്കുകയോ ചെയ്യില്ല. അവിടെ എല്ലാം NICE ഗൈഡ്ലൈൻസ് അച്ചട്ടാണെന്നൊന്നും പറയാനാകില്ല. ആരോഗ്യജോലിക്കാർക്ക് അത് ഡോക്ടർ മുതൽ തൂപ്പുകാരൻ വരെ ആരായാലും ലോകത്തെല്ലാം പറ്റുന്നത്പോലെ കൈപ്പിഴകളും പറ്റിയേക്കാം. ചില ആളുകൾ നല്ലവരും ചില ആളുകൾ മോശക്കാരും ചിലർ വളരെയേറെ മോശക്കാരുമായി ആ ആശുപത്രിയിൽ കണ്ടേക്കാം. പക്ഷേ പൊതുവേ എത്തിക്സിനു നിരക്കാത്തത് അവിടെ മനപ്പൂർവം ചെയ്യാൻ ജീവനക്കാരോട് മാനേജ്മെന്റ് അങ്ങനെയങ്ങ് നിർബന്ധിയ്ക്കില്ല എന്ന് ഉറപ്പുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രാവിലേ എഴുനേറ്റ് നോക്കുമ്പൊ കിഡ്നി ഒന്നും കാണാതെ വരില്ല. അല്ല, അങ്ങനെയാണോ ബാക്കി ആശുപത്രികൾ എന്ന് ചോദിയ്ക്കരുത്. കിഡ്നി അടിച്ചോണ്ട് പോകുന്നെന്നത് അൽപ്പം എക്സാജറേഷൻ ആണെങ്കിലും അതുപോലൊക്കെത്തന്നെയാണ് പല സ്വകാര്യ ആശുപത്രികളും.

അതുകൊണ്ട് തന്നെ കൈയിൽ പണമുണ്ടെങ്കിൽ ഇനിയും എന്റെ വേണ്ടപ്പെട്ടവരെ വിശ്വസിച്ച് കൊണ്ടുപോകാൻ സ്വകാര്യമേഖലയിൽ ഇന്ന് അമൃതാ ആശുപത്രിയാണ് വലിയൊരു ഓപ്ഷൻ. ബാക്കി എല്ലാ ആശുപത്രികളും വെറും വൃത്തികെട്ടവരാന്നോ എന്ന് ചോദിച്ചാൽ എനിയ്ക്കറിയില്ല. പക്ഷേ വ്യക്തിപരമായി അറിയാവുന്ന ഡോക്ടർമാരല്ലെങ്കിൽ (അവരാണല്ലോ ചികിത്സകൾ നിശ്ചയിയ്ക്കുക) അൽപ്പം പാരനോയിക് ആയിത്തന്നെയേ ഇൻഡ്യയിലിന്നത്തെ ആശുപത്രിവ്യവസായത്തെ കാണാനാകൂ എന്ന് പറയേണ്ടിയിരിയ്ക്കുന്നു.

ഊരും പേരും ആളും ഐഡിയുമില്ലാത്ത ഫേസ്ബുക്കിൽ ഒരു ഫേക് ഐഡിയെങ്കിലുമല്ലാത്ത ഏതോ ഒരു സങ്കൽപ്പ നേഴ്സിനെ റെയിൽവേ ട്രാക്കുകൾക്കടുത്ത സാങ്കൽപ്പിക ‘പ്രമുഖ‘ ആശുപത്രിയിൽ ഐ സീ യൂവിൽ ആരോരുമറിയാതെ അദൃശ്യരായ ഡൊക്ടർമാരും നേഴ്സുമാരും ചികിത്സിച്ചെന്നും ഏതോ സ്വാമിമാർ അവരെ ബലാൽസംഗം ചെയ്തെന്നുമൊക്കെ പറഞ്ഞാൽ...എന്ത് പറയാനാണ്!.

അവിടെ ജോലിചെയ്യുന്ന ഒരു പ്രത്യേക മതത്തിൽപ്പെട്ട നേഴ്സുമാർ മുറികളിൽ രോഗികൾക്ക് ആ മതത്തിന്റെ പരിവർത്തന ലഘുലേഖകൾ ഡ്യൂട്ടിസമയത്ത് വിതരണം ചെയ്തത് ആവർത്തിയ്ക്കരുതെന്നും ഡ്യൂട്ടിസമയം ഇത്തരം കാര്യങ്ങൾക്കായി ഉപയോഗിയ്ക്കരുതെന്നും താക്കീത് നൽകത്തക്ക രീതിയിൽ തുറന്നയിടമാണ് അമൃത ആശുപത്രി. കടുത്ത ഇടതുപക്ഷക്കാർ മുതൽ കടുത്ത അമൃതമതമല്ലാത്ത മതവാദികൾ വരെയുള്ളവർ അവിടെ ഡോക്ടർമാരായും നേഴ്സുകളും മുതൽ ജീവനക്കാരായുണ്ട്.

ഒറ്റയ്ക്ക് ഒരാളെ ഐസീയൂവിൽ ചികിത്സിയ്ക്കാൻ കഴിയില്ലെന്ന് മാത്രമല്ല പണ്ട് ഒരു വലിയ സമരം വന്നപ്പോൾപ്പോലും, വാശിപിടിച്ച മാനേജ്മെന്റിനോട് മിക്ക വകുപ്പ് മേധാവികളും പണിമുടക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് മാനേജ്മെന്റ് അവസാനം നേഴ്സസ് അസോസിയേഷന്റെ ആവശ്യങ്ങൾ അംഗീകരിച്ചത് എന്നാണ് കേട്ടിരിയ്ക്കുന്നത്. അതായത് അവിടെ ജോലിചെയ്യുന്നവർ നിറയെ ഏതോ ജയിംസ് ബോണ്ട് പടത്തിലെക്കൂട്ട് ബുദ്ധി മരവിച്ച കുറേ പാവകൾ പോലെയുള്ള മനുഷ്യരല്ല.

മറ്റൊരു വലിയ കാര്യം പ്രൊസീജിയറുകളോട് അമൃതാക്കാർക്ക് വലിയ പേടിയാണെന്നതാണ്. എന്റെ സുഹൃത്തിന്റെ അച്ഛൻ ഹൃദയാഘാതം വന്ന് അവിടെ എത്തുന്നതിനു മുന്നേ മരണപ്പെട്ട് പോയ സംഭവത്തിൽ സ്വാഭാവികമായും എല്ലാ കേരളീയരേയും പോലെ പോസ്റ്റുമാർട്ടം ഒഴിവാക്കാൻ വളരെ ഉയർന്നതെന്ന് നമ്മൾ കരുതുന്ന കേന്ദ്രങ്ങളിൽ നിന്ന് പോലും സമ്മർദ്ദങ്ങളുണ്ടായിട്ടും ഒട്ടും സമ്മതിയ്ക്കാത്ത ഒരനുഭവം എനിയ്ക്കുണ്ട്. കലാഭവൻ മണിയുടെ കാര്യത്തിലും അത് കണ്ടതാണ്. അമൃതയിൽ പല സ്ഥലങ്ങളിലും റിട്ടയർ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർ വോളണ്ടിയർമാരായി ഉള്ളതുകൊണ്ട് ഒരുമാതിരി മൂശേട്ട സ്വഭാവം അവർ അതിൽ കാട്ടാറുണ്ട്. ഒരു സ്ത്രീയെ ഇതുമാതിരി ഒരു സിറ്റുവേഷനിൽ അഡ്മിറ്റ് ചെയ്താൽ യാതൊരു സംശയവുമില്ല ആദ്യത്തെ കോൾ പോയിട്ടുണ്ടാവുക ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലേക്കാവും.

പൂഴ്ത്തിവയ്പ്പും കൊലപാതകപരമ്പരകളും കൊണ്ടൊന്നും കെട്ടിപ്പടുത്ത ‘ഗൂഢ‘ സാമ്രാജ്യമൊന്നുമല്ല അമൃത. ശരിയാണ് സാത്വികരും ഗൂണ്ടകളും മോശക്കാരും നല്ലവരും ദുഷ്ടരും ശുദ്ധരുമൊക്കെ എല്ലായിടത്തേയും പോലെ അവിടെയുമുണ്ട്. അവർ ചെയ്തതിന്റെ, ചെയ്യാനാവുമായിരുന്നതിന്റെ പലതും നേഴ്സിങ്ങ് സമരത്തിൽ കാണിച്ചതാണ്. പക്ഷേ പിന്നീട് അതിനോട് മത്സരിയ്ക്കുന്ന നിലയിൽ മറ്റു മാനേജ്മെന്റുകൾ സ്കോർ ചെയ്യുന്നത് കണ്ടപ്പൊ ഇവരെത്ര മര്യാദക്കാരെന്നാണ് തോന്നിയത്.

ഏകലവ്യനിലെ നരേന്ദ്രപ്രസാദിനെപ്പോലെയൊക്കെ, ശ്രീനി പട്ടത്താനമൊക്കെ ഭാവനയിൽ നിന്ന് ഉരുത്തിരിയിച്ച ഇല്യുമിനാട്ടി ഗൂഡാലോചനയും അതിനകത്തില്ല. ആരോ പറഞ്ഞപോലെ മയക്കുമരുന്ന് കച്ചവടം കൊണ്ടല്ല, (അല്ല മയക്കുമരുന്നുണ്ട് അമ്മയുടെ സ്നേഹമാണ് മയക്കുമരുന്ന് എന്നൊക്കെ അമ്മ ഭക്തർ തന്നെ പറയും) അമ്മയുൾപ്പെടെയുള്ളവർ കട്ടചുമന്നും സിമന്റുകുഴച്ചും, കിട്ടുന്ന ഓരോരോ അണാപൈ നല്ല സുന്ദരമായി സൂക്ഷിച്ചുപയോഗിച്ചും ഉണ്ടാക്കിയെടുത്തതാണിതെല്ലാം. ഈ ഈഗോയെല്ലാം ഒന്ന് മാറ്റിവച്ച് ആ വളർച്ചയെ വസ്തുനിഷ്ഠമായി ഒന്ന് പഠിച്ചാൽ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിനു വലിയൊരു പാഠപുസ്തകമാകുമത്. നേരത്തേയും പറഞ്ഞിട്ടുണ്ടിത്.

അമൃതാ ആശുപത്രിയുടെ വളർച്ച പലർക്കും അലോസരമുണ്ടാക്കിയേക്കാം. പക്ഷേ എനിയ്ക്കതവിടെ നിലനിൽക്കണം. വസ്തുവിറ്റിട്ടായാലും കടം മേടിച്ചിട്ടായാലും വേണ്ടപ്പെട്ടവരേയുംകൊണ്ട് വിശ്വസിച്ച് ഓടിച്ചെല്ലാൻ അവിടമേയുള്ളൂ. അതവിടെയുള്ളതിന്റെ വില ഓടിച്ചെന്നിട്ടുള്ള, ഇന്നും ഓടിക്കൊണ്ടിരിയ്ക്കുന്ന എനിയ്ക്കറിയാം.

അമൃത സ്ഥാപനങ്ങളെ എതിർക്കാം.മറ്റേതൊരു മതത്തെക്കൂട്ടും മനുഷ്യബുദ്ധിയ്ക്ക് നിരക്കുന്ന പ്രചരണങ്ങളൊന്നുമല്ല അവരുടെ വളർച്ചയ്ക്കായവർ ഉപയോഗിച്ചത്. ഇന്നും ഉപയോഗിയ്ക്കുന്നത്. ഒരു പെന്റകോസ്റ്റൽ ഗ്രൂപ്പിനെക്കൂട്ടാണ് അവർ ആക്ട് ചെയ്യുന്നതെന്നും എന്റെ വ്യക്തിപരമായ എതിർപ്പിനു കാരണമാണ്. പൊതുവേ ഹിന്ദു എന്ന് അറിയപ്പെടുന്ന ഗ്രൂപ്പുകളുടെ ഒരു ഗുണമായ ബഹുസ്വരതയുള്ളതും ഏകതാനതയില്ലാത്തതുമായ രീതികളിൽ നിന്ന് മാറി കൃസ്ത്യൻ മുസ്ലീം മതങ്ങളെ മാതൃകയാക്കി ഒരു തരം പ്യുരിട്ടനിസം പ്രചരിപ്പിയ്ക്കാൻ നോക്കുന്നെന്നും തോന്നിയിട്ടുണ്ട്. അവരുടെ ജീവനക്കാരോട് അടിമകളെന്നപോലെ പെരുമാറുന്നെന്നത് ഞാനായിട്ട് പറയണ്ട. അവർക്കാവശ്യം വരുമ്പോൾ മാത്രം ഒരുതരം ഇരവാദവുമായി വരികയും ആവശ്യമില്ലാത്തപ്പൊ അവരെ ചവിട്ടുന്നവരെ തൊഴുതു നിൽക്കുന്ന സ്വഭാവമാണ് എന്നും പൊതുവേ തോന്നിയിട്ടുണ്ട്.

അതൊക്കെ നിലനിൽക്കുമ്പോൾത്തന്നെ ഈ വിഷയത്തിൽ അമൃതയുടെ കൂടെ നിൽക്കാതിരിയ്ക്കാൻ നിർവാഹമില്ല.
(അമൃതാ ആശുപത്രിയിൽ ആരെയോ ബലാൽസംഗം ചെയ്തെന്ന് കള്ളവാർത്തയുടെ പ്രചാരണത്തിനെതിരേ എഴുതിയ കുറിപ്പാണിത്. https://www.facebook.com/kaaliyambi/posts/989031741216440)

No comments:

Post a Comment