Friday, December 23, 2011

തമിഴൻ

ഗൂഗിൾ പ്ലസിലെ ഈ പോസ്റ്റിന്റെ കമന്റായിട്ടതാണ്.


മുല്ലപ്പെരിയാർ വിഷയത്തിൽ മലയാളി ചെയ്തത് തികച്ചും സംയമനപൂർണ്ണമായ സമരമായിരുന്നു. ഒരു ടൈം ബോംബ് തലയ്ക്കുമുകളിൽ കൊണ്ട്‌വന്ന് വച്ചിട്ട് പോലും വംശീയവിദ്വേഷമോ, വംശീയ അടിസ്ഥാനത്തിലുള്ള സമരങ്ങളോ നടപ്പാക്കാൻ ആരും ശ്രമിച്ചതുമില്ല.ഒരു നാട്ടിൽ ജീവിയ്ക്കുന്ന മറ്റുവംശജർക്കെതിരേ വ്യാപകമായി അക്രമമഴിച്ചുവിട്ട്, ഭീതി പടർത്തി ലഹളകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ആ നാട്ടുകാർക്ക് എന്തെങ്കിലും കുഴപ്പമുണ്ടെന്നു വേണം കരുതാൻ.വളരെ വേണ്ടപ്പെട്ടവർ തമിഴ്നാട്ടിൽ ജീവിയ്ക്കുന്നു. എല്ലാവരും ഭീതിയിലാണ്. പക്ഷേ അതിന്റെപേരിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ഒന്നും മിണ്ടരുത് എന്ന് പറയുന്നത് ശരിയല്ല. കോൺഗ്രസ്സ് ഗവണ്മെന്റ് ഈ വിഷയത്തിൽ ഒന്നുംചെയ്തതുപോലുമില്ല. ചെയ്യാതെ ഇതിലപ്പുറം വരാനൊന്നുമില്ല. ഇനി തമിഴ്നാട് പടയെടുത്ത് അതിർത്തിതാണ്ടി വന്ന് മലയാളനാട് പിടിച്ചടക്കിയാൽ ജനങ്ങൾക്ക് അറബിക്കടലിൽ കുടിലുകെട്ടാനൊന്നും കഴിയില്ലല്ലോ.

ഒരുകൂട്ടം തമിഴൻ പണ്ടുമുതലേ ഇതുപോലെ അതിവൈകാരികതയും ദീർഘദൃഷ്ടിയില്ലായ്മയും, വിവരക്കേടും കാണിയ്ക്കുന്ന കൂട്ടരാണ്. ഹിന്ദി വിരുദ്ധ സമരത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയ അക്രമവും, വീരപ്പനെന്ന ഒന്നാംകിട ക്രമിനലിനെ വച്ച് ഏതാണ്ട് പത്തുമുപ്പതു കൊല്ലം സ്റ്റേറ്റിനോട് യുദ്ധം ചെയ്തതും, കാവേരീ നദീ ജലപ്രശ്നത്തിന്റെ പേരിൽ കാട്ടിക്കൂട്ടിയതും, എൽ ടീ ടീ യുടെ അതിഭീകരതെയെ സപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര തലത്തിൽ തന്നെ ഭീകരവാദത്തിന്റെയും ചാവേർബോംബിന്റേയും മറ്റും വഴിമരുന്നിട്ടതും മുല്ലപ്പെരിയാർ വിഷയത്തിൽ ഈ രോഷം കൊള്ളുന്നയിനം തമിഴർ തന്നെയാണ്.

ഒരു ഭാഷ സംസാരിയ്ക്കുന്നവർ എങ്ങനെയാണ് ഇതുപോലെയാകുന്നത്.? ഭാഷയ്ക്ക് സ്വഭാവം മാറ്റാനുള്ള കഴിവൊന്നുമില്ലല്ലോ.തമിഴിന്റെ സൌന്ദര്യം കാടനേയും കവിയാക്കേണ്ടതുമാണ്. അപ്പൊ വിദ്യാഭ്യാസമില്ലായ്മയും,രാഷ്ട്രീയ മുതലെടുപ്പുകാരുമാണ് കാര്യം എന്നുവരുന്നു. സാംസ്കാരികമായി അതിവൈകാരികത ആഘോഷിഷിയ്ക്കപ്പെടുന്നു എന്നതും കാരണമാകാം.

ശിവഗംഗ ഭാഗത്ത് പണ്ടുമുതലേ നടക്കു,ന്ന അവരുടേയിടയിൽ തന്നെയുള്ള അക്രമം ആലോചിച്ചാൽ ഇക്കാണുന്നത് വെറും സാമ്പിൾ ആണെന്നു കരുതേണ്ടി വരും. “വിരുമാണ്ടി’ എന്ന സിനിമ വയലൻസാണെന്ന് സംസാരിച്ചതിന്നിടയിൽ എന്റെയൊരു തമിഴ് സുഹൃത്താണ് അവിടെ യദാർത്ഥത്തിൽ നടക്കുന്നതിന്റെ ഒരംശം പോലും സിനിമയിലില്ല എന്ന് സ്വാനുഭവങ്ങൾ പറഞ്ഞ് ഉദാഹരിച്ചത്.

മുല്ലപ്പെരിയാർ വിഷയത്തിൽ നമുക്ക് സംസാരിക്കാതിരിയ്ക്കാനാവില്ല. ഇതിലും സംയമനം പാലിച്ച് സംസാരിയ്ക്കാൻ ഒരാൾക്കൂട്ടമെന്ന നിലയിൽ ഒരു സമൂഹത്തിനും കഴിയുകയുമില്ല. ‘തമിഴ്നാടിനു വെള്ളം‘ എന്ന മുദ്രാവാക്യവുമായി സമരം ചെയ്യുന്ന പാവങ്ങളെപ്പറ്റിയോർക്കാത്ത തമിഴൻ ....ക്ഷമിയ്ക്കണം.. എന്റെ സഹോദരനല്ല.

തമിഴൻ സ്വയം കുത്തിച്ചാകുകയാണ് എന്നതാണ് ഇതിന്റെ സങ്കടം.ജയലളിതയും വൈകോയും മുതൽ തോട്ടം നശിപ്പിക്കാൻ പോകുന്ന സാദാ കൊട്ടേഷങ്കാരുൾപ്പെടെ ഈ വിഷയത്തിൽ ഉൾപ്പെടുന്ന ഓരോരുത്തരും വീണ്ടും വീണ്ടും അവനവന്റെ നീതികേടിൽ നിന്ന് ശ്രദ്ധതിരിച്ചുമാറ്റാൻ സാദാ തമിഴനെ ഉപയോഗിയ്ക്കുകയാണ്. എന്ത് പറഞ്ഞാലും “തമിഴനെടാ..രത്തം തത്തം“ എന്നൊക്കെ നെഞ്ചത്തടിച്ച് അതിവൈകാരികത ഊറ്റുന്നവൻ, മനോഹരമായ ചരിത്ര സംസ്കൃതിയും ഭാഷയുമുള്ള ഒരു സമൂഹത്തിനെ അവന്റെ ഭൂതകാലത്തിലേയ്ക്കു പോലും തിരിച്ച് പോകാനാവാത്തവിധം അവന്റെ തന്നെ ശരീരത്തിൽ മുറിവുകളുണ്ടാക്കുകയാണ്.

അത് നോക്കി നിന്ന് ഒരു തമിഴൻ തന്നെയെന്ന നിലയിൽ സങ്കടപ്പെടാനേ കഴിയൂ. മധുരയും കൊല്ലവും എന്റെ തന്നെയാണെന്ന് വിശ്വസിയ്ക്കാൻ ഭാഷ തടസ്സം നിന്നിട്ടില്ല. ഒരേ ചരിത്രവും ഒരേ സംസ്കാരവും പേറുന്ന മലയാളിയും തമിഴനും ഒരേ വിഷയത്തിൽ പ്രതികരിയ്ക്കുന്ന രീതിവച്ച് നോക്കുമ്പോൾ നന്ദി പറയേണ്ടത് കേരളം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കിയ ഹിന്ദു മുസ്ലീം കൃസ്ത്യൻ സെക്കുലർ കംയൂണിസ്റ്റ് മിഷണറിമാരെയാണ്.

പാമ്പിനേയും പാപ്പാവേയും പാത്താ പാപ്പാവേ കൊന്നിട്ടു മതി പാമ്പിനെ കൊല്ലുന്നതെന്ന് പറഞ്ഞു തരുന്നതിനു പകരം “ഒരു ജാതി , രു മതം , ഒരു ദൈവം മനുഷ്യന്, ഒരു യോനി ഒരാകാശം ഒരു ഭേദവുമില്ലതിൽ” എന്ന് പറഞ്ഞ് തന്ന മഹാത്മാക്കൾക്ക് നമസ്കാരം.

Sunday, December 18, 2011

വാള്‍മാര്‍ട്ട് വരുമോ? വരണോ? വന്നോട്ടേ?

(ഒരു കമന്റ് സൂക്ഷിയ്ക്കുന്നെന്നേയുള്ളൂ.2011 ഡിസംബറിലാണ് ആദ്യമെഴുതിയത്. 2012 ഡിസംബറിൽ അപ്പുമാഷിന്റെ ഈ പോസ്റ്റിനെഴുതിയ കമന്റുകളും ചേർത്ത് എഡിറ്റ് ചെയ്തിട്ടുണ്ട്.)

കച്ചവടത്തിന്റെ കാര്യത്തില്‍ കാര്യക്ഷമത എന്നത് ഏറ്റവും കുറച്ചു മുതലുമുടക്കി ഏറ്റവും കൂടുതല്‍ ലാഭം  ഉണ്ടാക്കുകയാണ്.അങ്ങനെയുള്ള കണ്ടുപിടിത്തങ്ങളിൽ എറ്റവും പുതിയതാണ് സൂപ്പർമാർക്കറ്റുകൾ. പലരീതിയിൽ അത്തരം ചന്തകൾ എമ്പാടും വന്നുകഴിഞ്ഞു. ചില്ലറ വിൽപ്പനയിൽ വിദേശനിക്ഷേപം അനുവദിയ്ക്കുകയും ചെയ്യുന്നു. ഇത്തരുണത്തിൽ വിദേശനിക്ഷേപം എന്നുള്ളതിനെ വാൾമാർട്ട് എന്ന് പൊതുവേ വിളിച്ച് അതിനെപ്പറ്റിയൊന്ന് നിരൂപണം ചെയ്യാം.

ദൌര്‍ഭാഗ്യവശാല്‍ വാള്‍മാര്‍ട്ട് ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ വരിക തന്നെ ചെയ്യും. വിദേശ കുത്തകയല്ലെങ്കില്‍ സ്വദേശക്കുത്തക. മുതല്‍ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്നത്തെ ലോകവ്യവസ്ഥിതിയില്‍ ലുലുവിന്റേയോ റിലയന്‍സ് ഫ്രെഷിന്റേയോ രൂപത്തില്‍ വാള്‍മാര്‍ട്ട് വരും.വന്നിരിയ്ക്കും.

ഒരുകിലോ തക്കാളിയുടെ വില്‍പ്പനവ്യവസ്ഥയില്‍ ഇടനിലയ്ക്കുള്ള സ്വയം തൊഴില്‍ ചെയ്യുന്ന പച്ചക്കറിക്കടക്കാരന്‍ മുതല്‍ ചുമട്ടുതൊഴിലാളി വരെയുള്ള ജനത്തിന്റെ കാര്യം ഇവിടെ പ്രസക്തമാണ്. വാള്‍മാര്‍ട്ട് വ്യവസ്ഥയില്‍ അവന്റെ കയ്യിലുള്ള ചെറുകിട അദ്ധ്വാനോപകരണങ്ങള്‍ നശിച്ചു പോവുകയും സ്വന്തമായി ഒന്നുമില്ലാത്ത അവന്‍ വാള്‍മാര്‍ട്ടിലെ ദിവസക്കൂലിക്കാരനോ മണിക്കൂറുകൂലിക്കാരനോ ആയിത്തീരുകയും ചെയ്യും. ഇപ്പോള്‍ത്തന്നെ ഇത് സംഭവിയ്ക്കുന്നുണ്ട്. ടെക്നോപാര്‍ക്കിലെ ചെറിയ പണികള്‍ ചെയ്യുന്ന കോണ്ട്രാക്ട് സ്റ്റാഫിന്റെ അച്ഛനമ്മമാര്‍ ചെയ്തിരുന്ന പണിയെന്തെന്ന് നോക്കൂ. മിക്കവരും ചെറുകിട കച്ചവടക്കാരോ, സ്വയം തൊഴില്‍ (തയ്യല്‍പ്പണി മുതല്‍ ചുമട്ടുതൊഴില്‍ വരെ) ചെയ്തിരുന്നവരോ ആയിരിയ്ക്കും. അവര്‍ ജീവിച്ച ജീവിതഗുണനിലവാരം അവരുടെ മക്കള്‍ക്ക് ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കുക വയ്യ.(ജോലിസ്ഥിരതയില്ലായ്മ, സ്ട്രെസ്സ്, മറ്റൊരാളുടെ കീഴില്‍ ജോലിയെടുക്കേണ്ടി വരുന്നതിലുള്ള സ്വാതന്ത്ര്യമില്ലായ്മ ഒക്കെ. ) അവര്‍ പക്ഷേ പൊതുവായ പുരോഗതി കൊണ്ടുണ്ടായ ഗുണങ്ങള്‍ അനുഭവിയ്ക്കുന്നുമുണ്ടാകും. (നല്ല ആശുപത്രികള്‍, റോഡുകള്‍, പഠിയ്ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍) പക്ഷേ അത് ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സമയമില്ലെന്നുള്ള (ഊര്‍ജ്ജവും ബാക്കിയുണ്ടാവില്ല) പരിമിതിയും ഉണ്ടാകും.

അങ്ങനെ പതിയെ അവര്‍ സമൂഹത്തില്‍ നിന്ന് അന്യവല്‍ക്കരിയ്ക്കപ്പെടുകയും ഉയരുവാനുള്ള അവസരങ്ങളില്ലാതെ ഒഴിവാക്കപ്പെടുകയും ചെയ്യും. ഓരോരോ ഇരുപതു കൊല്ലം കൂടുമ്പോഴും രാഷ്ട്രീയക്കാരും ബാങ്കേഴ്സ് ഉള്‍പ്പെടെയുള്ള മുതലാളിമാരും വളരെ കൃത്യതയോടെ ആസൂത്രണം ചെയ്യുന്ന തങ്ങളുടെ ഊതിപ്പെരുപ്പിച്ച മുതലിന്റെ പൊട്ടും പൊടിയും തട്ടിക്കളഞ്ഞ് ഒടുക്കിവയ്ക്കുന്ന പ്രക്രിയയായ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുമ്പോള്‍ ഇപ്പറഞ്ഞവര്‍ ഏതാണ്ടെല്ലാവരും നിരാശ്രയരാവുകയും ചെയ്യും. ഭൂരിഭാഗവും തെരുവിലേക്ക് വലിച്ചെറിയപ്പെടും.

ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വരുന്നത് വിപണമേഖലയിലേക്കാണെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചോ?. ഒട്ടുമല്ല. നമ്മളിന്ന് കാണുന്ന മിക്ക ബ്രാന്‍ഡുകളേയും പിന്തള്ളി സൂപ്പര്‍മാര്‍ക്കറ്റുകളുടെ സ്വന്തം ബ്രാന്‍ഡുകള്‍ വിപണി കയ്യേറും.ഉപ്പുതൊട്ട് ബ്രേസിയര്‍ വരെ ഉണ്ടാക്കുന്ന നിര്‍മ്മാണ മേഖല, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പറയുന്ന വിലയ്ക്ക് അവര്‍ക്ക് പറയുന്ന സാധനമുണ്ടാക്കിക്കൊടുക്കുന്ന ചെറുകിട കോണ്ട്രാക്ട് വ്യവസായികളായിത്തീരും. അമ്പത് സെന്റില്‍ അമ്പതു മൂട് തെങ്ങിന്റേയോ പച്ചക്കറിത്തോട്ടത്തിന്റേയോ ജീവിതമോ വിലയോ ഒരു കാരണവശാലും നിലനില്‍ക്കില്ല.അവനു നാലു രൂപായ്ക്ക് ഒരു കിലോ ഉള്ളി നല്‍കണമെങ്കില്‍ നൂറും ഇരുനൂറും ഏക്കര്‍ സ്ഥലത്ത് കടും കൃഷി ചെയ്ത് യന്ത്രവല്‍കൃതമായി വിളവിറക്കുന്ന കര്‍ഷകനേ പറ്റൂ.അപ്പൊ അവര്‍ വന്തോതില്‍ സ്ഥലം വാങ്ങി അവര്‍ തന്നെ വിളവിറക്കും. പത്ത് സെന്റ്കാരന്‍ ആ ഫാമുകളിലെ ട്രാക്ടര്‍ ഓടിയ്ക്കുന്ന, അല്ലെങ്കില്‍ വഴുതണങ്ങാ സോര്‍ട്ടിങ്ങ് ഡിവിഷനിലെ കൂലിത്തൊഴിലാളിയാകും.

ഇവിടെ ലാഭമില്ലെങ്കില്‍ അവര്‍ ലോകത്തെവിടെയെങ്കിലും ലാഭമുണ്ടാക്കുന്ന സ്ഥലങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഉണ്ടാക്കി വരുത്തും. നീണ്ടകരയിലെ വാള്‍മാര്‍ട്ടില്‍ ഇന്‍ഡോനേഷ്യയിലെ കൊഞ്ചും ചൂരയും വരും, ആഫ്രിക്കയില്‍ നിന്ന് തിലോപ്പിയ വരും, ഫിലിപ്പീന്‍സില്‍ നിന്ന് വെളിച്ചെണ്ണ വരും.തൊഴിലാളികള്‍ക്ക് കുറച്ച് കൂലി കൊടുത്താല്‍ മതിയാകുന്നതാണ് ഏറ്റവും കൂടുതല്‍ ലാഭം. അധ്വാനത്തിനു വിലയിടിയുപോഴാണ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിടിയുന്നത്. അല്ലാതെ ലോകത്തെല്ലായിടത്തും വൈദ്യുതി, ഊര്‍ജ്ജം, അസംസ്കൃതവസ്തുക്കള്‍ എന്നിവയുടെ വില തുല്യമാണ്. അങ്ങനെ നാട്ടിലെ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് നാല്‍പ്പതു രൂപയാകുമ്പൊ വാള്‍മാര്‍ട്ടില്‍ ഒരുപത് രൂപയ്ക്ക് ഒന്നാം ക്ലാസ് മട്ടിയില്ലാത്ത വെളിച്ചെണ്ണ വാങ്ങി നാം വീട്ടില്‍പ്പോകും.അറുപതോ എഴുപതോ രൂപയ്ക്ക് “കേരളാ ചക്കിലാട്ടിയ മട്ടിയുള്ള വെളിച്ചെണ്ണ“ എന്ന പേരില്‍ വാള്‍മാര്‍ട്ട് ലോക്കല്‍ സാധനത്തെ മഹത്വവല്‍ക്കരിച്ച് ഇല്ലാതെയാക്കും.

ഈ വ്യവസ്ഥിതിയില്‍ ജീവിയ്ക്കണമെങ്കില്‍ മാതാപിതാക്കളിരുവരും ജോലി ചെയ്തേ മതിയാകൂ.എന്തെങ്കിലുംകാരണം കൊണ്ട് ജോലിയില്ലാതെയായാല്‍ ഒരുമാസം പോലും ജീവിയ്ക്കാനാവാതെ ഇടത്തരക്കാര്‍ പോലും കുഴയും.

സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളികള്‍ക്ക് സമയത്തിനു ജോലിക്കെത്താനും പാചകവും കുട്ടികളെ നോക്കലും ഒരുമിച്ച് പറ്റില്ലയെന്നതിനാല്‍ ഫാസ്റ്റ് ഫുഡ് ടേക് എവേകളും, കുഞ്ഞുങ്ങളെ നോക്കുന്ന സ്ഥലങ്ങളും ആകും ഏക സ്വയം ചെറുകിട വ്യാപാരം.

ഇന്‍ഡ്യയില്‍ കുത്തകമുതലാളിത്തം ആസൂത്രണം ചെയ്യുന്ന ആദ്യത്തെ രൂക്ഷമായ മാന്ദ്യം രണ്ടായിരത്തിയിരുപതോടെ ഉണ്ടാവും.

ഇത് അനിവാര്യമാകുന്നത് എന്ത് കൊണ്ടാണ്?

ഈ വ്യവസ്ഥയാണ് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ കേന്ദ്രങ്ങളെ പരിപാലിയ്ക്കുന്നതും മുന്നോട്ടുകൊണ്ടുപോകുന്നതും എന്നതുകൊണ്ട് മാത്രമാണ്. ഒരു തുരുത്തായി ഭാരതത്തിനു മാത്രം നില്‍ക്കുക സാധ്യമല്ല. ഒരിയ്ക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തിലെത്തില്ല.എത്തിയാല്‍ അവരും ചൈനയില്‍ കാണുന്നപോലെ മുതല്‍ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥ വരിയ്ക്കാന്‍ നിര്‍ബന്ധിതരായിത്തീരും. ജനങ്ങളുടെ കൂട്ട ഉപബോധം അതിലൂടെ കടന്നു പോയെങ്കിലേ പറ്റൂ എന്നു തോന്നുന്നു.

സൂപ്പര്മാര്ക്കറ്റുകള്‍ വിപണി ഭരിയ്ക്കുന്ന ഒരു രാജ്യത്തും സാധാരണ കര്ഷകനു അവനു മര്യാദക്ക് പോയിട്ട് കടമില്ലാതെ ജീവിയ്ക്കാന്‍ പോലും കഴിയുന്നില്ല. പത്തും ആയിരവും ഏക്കറുകള്‍ ഉള്ള കര്ഷകരുടെ കാര്യമാണീ പറയുന്നത്. അമേരിക്കയിലേയും ബ്രിട്ടണിലേയും ചെറുകിട കര്ഷകരൊക്കെ എന്നോ മറഞ്ഞുകഴിഞ്ഞു.വന്‍ തോതില്‍ തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് ഗവണ്മെന്റും ജനങ്ങളും പ്രൊപ്പഗാണ്ട ചെയ്തിട്ടു കൂടി ഒരൊറ്റ ഭീമന്‍ സൂപ്പര്മാര്ക്കറ്റുകളും  തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗികാറില്ല. ഉള്ളിയ്ക്ക് ഒരു കിലോയ്ക്ക് വെറും ഏഴു മുതല്‍ രൂപയ്ക്കാണു (ഏഴു പൗണ്ടല്ല, ഏഴു രൂപ,പത്ത് പെന്സ്) ബ്രിട്ടണിലെ സൂപര്മാര്ക്കറ്റുകള്‍ ബ്രിട്ടീഷ് കര്ഷകരുടെയിടയില്‍ നിന്ന് വാങ്ങുന്നത്. ഉരുളക്കിഴങ്ങിന്റെ കാര്യവും അതുതന്നെ (രണ്ട് പ്രധാന ബ്രിട്ടീഷ് വിളകളാണിത്) ഫാമുകള്‍ നിലനില്ക്കാന്‍ പാടുപെടുന്നു. പാല്‍ ബ്രിട്ടീഷ് കര്ഷകരുടെ കയ്യില്‍ നിന്ന് ലിറ്ററിന്‍ ഇരുപത് പെന്സ് (പതിനാലു രൂപയോളം ) മാത്രം കൊടുത്താണ് സൂപ്പര്‍ മാര്ക്കറ്റുകള്‍ വാങ്ങുനത്.ആ വിലയ്ക്ക് കൊടുക്കണമെങ്കിൽ കർഷകന് എന്ത് ലാഭമാണുണ്ടാകുന്നത് എന്ന് ഊഹിയ്ക്കാമല്ലോ.ഉപഭോക്താവിന്റെ കയ്യിൽ നിന്നും ഇതിന്റെ പത്തിരട്ടി വിലയാണ് ഈ കുത്തകകൾ വാങ്ങുന്നത്.

വിദേശികുത്തകകള്‍ വരുന്നതിന്റെ ദോഷങ്ങളെന്തൊക്കെയാണ്? സൂപ്പർമാർക്കറ്റ് സംസ്കാരം എന്തായാലും വന്നു .പിന്നെയത് അംബാനിയായാലെന്ത്, ടാറ്റയായാലെന്ത്, വാൾമാർട്ടായാലെന്ത്? സ്വദേശ കുത്തകകളും വിദേശകുത്തകകളും തമ്മിൽ ചില്ലറ വ്യത്യാസങ്ങളുണ്ട്. സ്വദേശികളാണെന്കില്‍ സ്റ്റേറ്റിനു അവരുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കൂടുതല്‍ ടാക്സ് , തെമ്മാടിത്തരം കാണിച്ചാല്‍ ഇന്ഡ്യന്‍ ഭരണകൂടത്തിന്റെയും ജുഡീഷ്വറിയുടേയും നിയന്ത്രണം ഉറപ്പാക്കല്‍ എന്നൊക്കെ ഗുണങ്ങളുണ്ട്. 

വിദേശികളാണെന്കില്‍ അത് പറ്റില്ലയെന്ന് മാത്രമല്ല അവരുടെ നിയന്ത്രണം ഉറപ്പാക്കാന്‍ ഇന്ഡ്യന്‍ ഭരണവ്യവസ്ഥയെ ഇൻഡ്യയുടെ തന്നെ നിലനിൽപ്പിനു ഭീഷണിയാവുന്ന നിലയിൽ അഴിമതിപ്പെടുത്തുക എന്നതും ഭരണകൂട അട്ടിമറികള്‍, ഭരണകൂട ഭീകരത എന്നിവയ്ക്കൊക്കെ കൂട്ടുനില്ക്കും എന്നതുമോര്ക്കണം . ഇന്ഡ്യന്‍ കുത്തകകളും അതൊക്കെ ചെയ്യും പക്ഷേ അത് നമുക്ക് അല്പ്പമെന്കിലും നിയന്ത്രണമുണ്ടാകുന്ന രീതിയിലാവും.ഇപ്പൊത്തന്നെ പാവഗവണ്മെന്റുകളാണ് ഭരിയ്ക്കുന്നത്.

അതും ബ്രിട്ടന്റെ കാര്യം ചെറിയ ഒരുദാഹരണമായി  എടുക്കാം.സ്റ്റാര്ബക്സ്സ്, ഗൂഗിള്‍ തുടങ്ങിയ വന്‍ അമേരിക്കന്‍ വിദേശക്കമ്പനികള്‍ ഒരു ണാ പൈ കോർപ്പറേഷൻ ടാക്സായി ബ്രിട്ടീഷ് സര്ക്കാരിനു നല്കിയിട്ടില്ല. അവര്‍ അവരുടെ ഹെഡാപ്പീസ് ഓഫ്ഷോറ് (ബ്രിട്ടനു പുറത്തുള്ള ഒന്ന് രണ്ട് ടാക്സ് ഹെവന്‍ ഐലന്റുകളുണ്ട് അവിടേയോ റിപ്പബ്ളിക് ഓഫ് അയര്ലന്റിലോ) ഹെഡാപ്പീസു വയ്ക്കും അവിടിരുന്ന് ബ്രിട്ടണിലെ കച്ചവടം നടത്തും.നിയമതത്തിലെ ചില്ലറ പഴുതുകളുപയോഗിച്ചാണിതു ചെയ്യുന്നത്. . ബ്രിട്ടീഷ് സര്ക്കാരിനു ഇങ്ങനെയാണ് ഉഞ്ഞാല പറ്റുന്നതെന്കില്‍ ഇന്ഡ്യന്‍ ജനങ്ങളുടെ കര്യം പറയണോ? ഒരു ബ്രിട്ടീഷ് കമ്പനി ഇങ്ങനെ ചെയ്യുമോ? ഇല്ല എന്നാണ്‌ തെളിവുകള്‍ കാണിയ്ക്കുന്നത്. ഒരുപാട് നിയമ ടാക്സ് വശങ്ങളുണ്ട് എന്നാലും .

ആദ്യം ഉദാഹരണം പറഞ്ഞ് ബദലിന്റെ സ്വപ്നത്തിലേക്ക് പോവാം.1844ലാണ് ബ്രിട്ടണിൽ കോ ഓപ്പറേറ്റീവ് കടകൾ തുടങ്ങിയത്.ഇന്ന് മൊത്തം മാർക്കറ്റിന്റെ ഏതാണ്ട് പത്ത് ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് കോ ഓപ്പറേറ്റീവ് സ്റ്റോറുകളാണ്.ബ്രാന്റിങ്ങിലും വിൽപ്പനയിലും എല്ലാം മുങ്കിട സൂപ്പർമാർക്കറ്റ് ഭിമന്മാരോട് കിടപിടിയ്ക്കുക്ക കോ ഓപ് അതേസമയം കർഷകർക്കും മറ്റും മാന്യമായ വില നൽകി മാത്രമേ സാധനങ്ങൾ വാങ്ങുകയുള്ളൂ എന്നത് നിർബന്ധമാണ്.തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിയ്ക്കുക എന്നത് അവരുടെ പ്രധാനമായ ഒരു അജണ്ടയും

കച്ചവടത്തിൽ മാത്രമല്ല ബാങ്കുകൾ മുതൽ ശവസംസ്കാരം വരെ  ചെയ്യുന്ന കോ ഓപ്പറെറ്റീവുകളുണ്ട്.  കോ ഓപ്പറെറ്റീവ് ബാങ്കുകളുടെ പണം ആയുധക്കച്ചവടത്തിനോ അതുപോലുള്ള അന്യായമായ പ്രവർത്തനങ്ങൾക്കോ ഉപയോഗിയ്ക്കുകയില്ല എന്നത് അവരുടെ മോട്ടോ ആണ്.വിശദമായി എഴുതേണ്ട വിഷയമാണ്. ഇപ്പൊ ഉണ്ട് എന്നറിയിക്കാൻ മാത്രം എഴുതി നിർത്താം.


എന്തെങ്കിലും ബദലുണ്ടോ?എന്ന ചോദ്യത്തിനുത്തരമാണിത്.. ഉണ്ട്.. ഈ ചെറുകിടക്കാരനും തയ്യല്‍ക്കാരനും അമ്പതുസെന്റ് കൃഷിക്കാരനും, ചുമട്ടുതൊഴിലളിയും ഒക്കെച്ചേര്‍ന്ന് സഹകരണ സംഘങ്ങള്‍ തുടങ്ങുക. വാള്‍മാര്‍ട്ടിനു ബദലായി നാടെങ്ങും സഹകരണ സൂപ്പര്‍ മാര്‍ക്കറ്റുകളും, സഹകരണ ഗ്രൂപ്പ് ഫാമുകളും, സഹകരണ ആശുപത്രികളും, സഹകരണ ബാങ്കുകളും ഉണ്ടാക്കുക.എന്റര്‍പ്രെണര്‍ഷിപ്പിനും കച്ചവടത്തിനും സഹകാരികള്‍ക്ക് ട്രെയിനിങ്ങ് നല്‍കി അവരെ എന്നും മുന്നണിയില്‍ നിര്‍ത്തുക. എല്ലാത്തരം ജോലികള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ കൊണ്ടുവന്ന് ജോലിചെയ്യുന്നവരുടെ കണ്‍സോര്‍ഷ്യം കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന നിലയില്‍ ഗവണ്മെന്റ് ഇടപെടുക. വിലകൂടിയാലും സ്വന്തം നാട്ടിലുണ്ടാകുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ ജനങ്ങളെ ഉത്ബുദ്ധരാക്കുക.ഗ്രാമച്ചന്തകള്‍ നിലനില്‍ക്കേണ്ടത് ഒരു സാംസ്കാരിക ആവശ്യമെന്ന് മനസ്സിലാക്കിക്കുക. അത് ഗുണപരമായ ഒരനുഭവമാക്കാന്‍ പഞ്ചായത്തും മുനിസിപ്പാലിറ്റിയും വൃത്തിയ്ക്കും കച്ചവടത്തിനും മുന്‍ നിര്‍ത്തി ലോക്കല്‍ മാര്‍ക്കറ്റുകളിലെ കച്ചവടം വിലനിലവാരമുള്‍പ്പെടെ നിയന്ത്രിയ്ക്കുക.ഉത്സവച്ചന്തകള്‍ എന്ന ആശയം വ്യാപകമാക്കുക.. ഒരു വാള്‍മാര്‍ട്ടും ഒരു ചുക്കുംചെയ്യില്ല.


വിപണിയിലാണ് സമ്പത്ത് മുഴുവനും വ്യാപരിയ്ക്കുന്നത്. അതിന്റെ നിയന്ത്രണം ഒരു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയിലും അതുവഴി രാഷ്ട്രീയ വ്യവസ്ഥയിലും ഉള്ള നിയന്ത്രണമാണ്.

Saturday, April 09, 2011

അഴിമതിയും അന്നാ ഹസാരെയും ചാരുകസേരച്ചിന്തകളും


അഴിമതി ഇല്ലാതാക്കാനാവുമോടെ?

ഇല്ലെടേയ് അഴിമതി എല്ലാക്കാലവും ഈ സിസ്റ്റത്തിൽ കാണും

നിങ്ങളു ചുമ്മാ ഒരുമാതിരീ കമ്യൂണിസ്റ്റുകാരെപ്പോലെ വർത്തമാനിയ്ക്കല്ല്..

അല്ലെടേ, അഴിമതിയെന്നത്  പണം ബേസ് ചെയ്ത ഏത് സിസ്റ്റത്തിലെ ക്രയവിക്രയങ്ങൾക്കും ന്യായമായി ഉണ്ടാകുന്ന ഒരു പാർശ്വഫലമാണ്. അതില്ലാതാകണമെങ്കിൽ പണമേ ഇല്ലാതാകണം

അതെങ്ങനെ? അമേരിയ്ക്കയിലും ബ്രിട്ടണിലും സ്വീഡനിലുമൊന്നും അഴിമതിയില്ലല്ലോ?

അതാരു പറഞ്ഞു? എല്ലായിടത്തും അഴിമതിയുണ്ട്. ന്യായമല്ലാത്ത കച്ചവടവുമുണ്ട്. പലയിടത്തും അഴിമതിയെ ലീഗലൈസ് ചെയ്തിരിയ്ക്കുന്നോട് അറിയുന്നില്ലന്നേയുള്ളൂ..

എന്നുവച്ചാൽ?

എന്നുവച്ചാൽ എന്റെ നാട്ടിലെ വയലീന്ന് ചെളിവെട്ടിയും മണലുവാരിയും കൊല്ലത്തെ കെട്ടിടങ്ങളുണ്ടാക്കുന്നു. വയലിൽ നിന്ന് ചെളിവെട്ടാനോ മണലുവാരാനോ ഗവണ്മെന്റ് സമ്മതിക്കില്ല. നിയമ വിരുദ്ധം. അപ്പൊ ജിയോളജിക്കാർക്കും, പോലീസിനും കൈക്കൂലി കൊടുക്കും. അതഴിമതി.അതേ സമയം അത് നിയമവിധേയമായാൽ ആ കൊടുക്കുന്ന കൈക്കൂലി ഗവണ്മെന്റിനു ടാക്സായി വാങ്ങിയ്ക്കാം

അപ്പൊ അഴിമതി നിയമവിധേയമാക്കിയാ മതിയെന്നാണോ പറയുന്നത്?

കുറേയൊക്കെ അങ്ങനെയാക്കാം.. എന്നാലും വൻ കച്ചവടങ്ങൾ വരുമ്പൊ പണം മറിയും. ഇടനിൽക്കുന്ന മനുഷ്യനു കൈനനയാതെ പണം കിട്ടാൻ അവസരമുണ്ടാകുമ്പോ അവനത് ഉപയോഗിയ്ക്കും.

അതില്ലാതെയാക്കാനെന്താ വഴി?

കച്ചവടം സുതാര്യമാക്കിയാൽ കുറേയൊക്കെ ഒഴിവാക്കാം

എന്നുവച്ചാൽ?

എന്നുവച്ചാൽ നീ പോത്തിനെ വാങ്ങിയ്ക്കാൻ പോകുന്നു. തോർത്തുപൊത്തിയുള്ള പോത്തുകച്ചവടം നിനക്കറിയില്ല. തോർത്തുപൊത്താൻ അറിയുന്നവൻ നിനക്കുവേണ്ടി വാങ്ങുകയും വിൽക്കുകയും ചെയ്യും. അപ്പൊ അവൻ ആയിരം രൂപയ്ക്ക് വാങ്ങിയിട്ട് നിന്നോട് രണ്ടായിരം പറഞ്ഞാ നീയതറിയുന്നില്ലല്ല്ല്ല്. അപ്പം അങ്ങനത്തെ തോർത്ത്പൊത്തി കച്ചവടം ഇല്ലാതാക്കണം. അതോടെ മറിപ്പ് നടക്കൂല.

അപ്പൊ ഇൻഡ്യയിലെ അഴിമതിയ്ക്കും ഇതൊക്കെയാണോ കാരണം.
ഇതൊക്കെത്തന്നെ.

ഇതൊക്കെ എങ്ങനെ ഇല്ലാതാക്കാം. അഴിമതിക്കാരെയെല്ലാം തൂക്കിക്കൊന്നാ പറ്റുമോ?

പറ്റുമോന്ന് നോക്കിയാട്ട്..അഴിമതിക്കാരെയെല്ലാം വെടിവച്ച് കൊല്ലുന്ന രാജ്യമല്ലോ ചൈന, അവിടെ ഇതെല്ലാം കുറവെന്ന് നിനക്ക് വിശ്വാസമുണ്ടോ?

ഇൻഡ്യയിലെപ്പോലെയില്ലല്ല്...

അമേരിയ്ക്കയിലെപ്പോലെയുമില്ല...

ഇൻഡ്യയെപ്പറ്റിപ്പറയുമ്പൊ അമേരിയ്ക്കയെപ്പറ്റി പറയുന്നതെന്തിന്? ഇവിടെ അഴിമതിയൊന്നുമില്ല.

ഇല്ലേ? എണ്ണക്കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി മാത്രം രാജ്യത്തിന്റെ സൈനികരെ ഇറാക്കിലയച്ച് കൊടിക്കണക്കിനു ജനങ്ങളെ കൊന്നൊടുക്കിയത് അഴിമതിയല്ലേ?അല്ലേൽ അതിലും കൊടും പാതകമല്ലേ????അന്നുതൊട്ടുന്നുവരെ അമേരിയ്ക്കയിൽ കുടിയേറിയ മനുഷ്യർ കൊന്നൊടുക്കിയവരെ ഓർത്താൽ ലോകത്തുള്ള അഴിമതിയെല്ലാം നിഷ്പ്രഭമാകും. ആദ്യം അമേരിയ്ക്കയിലെ റെഡ് ഇൻഡ്യക്കാരെ ജീനൊസൈഡ് ചെയ്ത് തുടങ്ങി ഇന്ന് അഫ്ഗാനിലും ഇറാക്കിലും വരെയെത്തിനിൽക്കുന്നു വെള്ളക്കാരന്റെ പട്ടാളം.

സ്വീഡനും നോർവേയുമുൾപ്പെടെ സ്കാൻഡിനേവിയക്കാർ അഴിമതിയിൽ ഒന്നുമില്ലെന്നാണല്ലോ പറയുന്നത്??

 ലോകത്തുള്ള ആയുധക്കച്ചവടത്തിന്റെ ഒട്ടുമുക്കാലും നടക്കുന്നത് ഏറ്റവും അഴിമതികുറഞ്ഞതെന്ന് കൊട്ടിഘോഷിയ്ക്കുന്ന ഈ രാജ്യങ്ങളുടെ ഇടനില വഴിയാണ് എന്ന് നിനക്കറിയില്ലേടേ..പുലികളുടേ കാര്യത്തിൽ അവന്മാർ മധ്യസ്ഥം നിന്നത് വെറുതേയോ??

ബ്രിട്ടൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലും അഴിമതിയില്ലല്ലോ?
കോപ്പാ.., ബ്രിട്ടണിലേയും ഫ്രാൻസിലേയും അമേരിയ്ക്കയിലേയും മുന്തിയ രാഷ്ട്രീയക്കാരിൽ മിക്കവരും റിട്ടയർ ചെയ്യാറുണ്ടെന്നത് അറിയാമോടേയ്..

അത് നല്ലതല്ലേ..

തന്നെ..അത്കഴിഞ്ഞ് അവരെവിടെപ്പോകുന്നു??

അവരങ്ങനെ വെറുതേ സുഖമായിയിരിയ്ക്കും.

അല്ല. അവർ സുഖമായിത്തന്നെ ലോകത്തെ ഏറ്റവും മികച്ച എണ്ണ, പെട്രോളിയം, ടേക്നോളജി, ആയുധനിർമ്മാണം, ഊർജ്ജം ഒക്കെ വിൽപ്പന നടത്തുന്ന കമ്പനികളിലും മറ്റും നേരേ ഡയറക്ടറായായിരിയ്ക്കും പോകുന്നത്. ഒരു കമ്പനീടെ ഡയറക്ടർബോർഡിൽ നിയമനം കിട്ടുന്നതിന്റെ കാര്യമെന്ത്?

അത് ലോബിയിങ്ങ് നടത്താനല്ലേ. അത് പാശ്ചാത്യ രാജ്യങ്ങൾ അംഗീകരിച്ചതാണല്ലോ?

അപ്പം അവരംഗീകരിച്ചാ അതഴിമതിയല്ലാതാവുമോ?ഈ ലോബിയിങ്ങിനെയല്ലേടേ നമ്മളഴിമതി എന്ന് പറയുന്നത്. അതിനവന് കാശു ഷെയറായി കൊടുക്കുന്നന്നെല്ലേയുള്ള്.

അപ്പൊ അന്നാഹസാരെ നിരാഹാരം കിടന്നതിനെ കൊള്ളില്ലെന്നാണോ പറഞ്ഞത്.?

ഒട്ടുമല്ല. അത് നല്ലകാര്യം തന്നെ. പക്ഷേ ഇന്ന് എല്ലാ കാര്യങ്ങൾക്കും കാരണം അഴിമതിയാണ് എന്ന മട്ടിലുള്ള പ്രചാരണം ശരിയല്ല. ഒരുപക്ഷേ ഇൻഡ്യ ഇന്നനുഭവിയ്ക്കുന്ന പുരോഗതിയ്ക്ക് കാരണം പോലും അഴിമതിയാണ് എന്ന് പറയേണ്ടി വരും. ഉദാരവൽക്കരണവും അഗോളവൽക്കരണവും നല്ല ഒന്നാന്തരം അഴിമതി ഡീലുകൾക്ക് ഉദാഹരണമായിരുന്നല്ലോ..

നിർത്തെടേയ് ട്വൻടീ ട്വന്റീ കാണട്ട്..

ട്വൻടീ ട്വൻടീ ക്രിക്കറ്റ് നോക്ക്...അടിമുടി കച്ചവടവും അഴിമതിയും.
സിനിമ കള്ളപ്പണത്തിന്റെ കൂട്. ദാവൂദ് ഇബ്രാഹിമ്മിന്റെ കാശാണ് ബോളീവുഡിൽ ഒഴുകിപ്പരക്കുന്നതെന്ന് അറിയാത്തവരില്ലല്ലോ?ഭാരതസർക്കാരിന്റെ ഒന്നാം നമ്പർ കേഡീലിസ്റ്റിലുള്ള അവന്റെ മോളെ കെട്ടിയത് മിയാന്ദാദിന്റെ മോനല്ലേ (അതോ തിരിച്ചോ) . അതിനല്ലേ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള താരങ്ങൾ പോയിത്തുള്ളീയത്. എന്നിട്ടും നമ്മൾ സിനിമ കാണാതെയിരിയ്ക്കുന്നില്ലല്ലോ..നമ്മളു വീണ്ടും കാശുകൊടുത്തതൊക്കെ പോയിക്കാണും.

അപ്പൊ ക്രിക്കറ്റും സിനിമയും കാണേണ്ടന്നാണോ?
അല്ല. നീയിനി എത്ര പറഞ്ഞാലും സിനിമ കാണും, നീയിനി എത്ര പറഞ്ഞാലും പണമുണ്ടെങ്കിൽ അഴിമതി നടക്കും. പണമില്ലേൽ സ്വജനപക്ഷപാതം നടക്കും.

അപ്പൊ നമ്മളെന്ത് ചെയ്യും.?
ഇതെല്ലാമറിഞ്ഞോണ്ട് മെച്ചപ്പെട്ട ഒരു സമൂഹത്തിനായി യത്നിക്കുക. അന്നാ ഹസാരേയെ സപ്പോർട്ട് ചെയ്യണമെങ്കിൽ അത് ചെയ്യാം. വീ എസിനെ സപ്പോർട്ടാകണമെങ്കിൽ അതാകാം. പക്ഷേ ഇതൊക്കെ മറന്ന് ഇന്ന് മറിച്ച് കളയാം എന്നോർത്താൽ, എതിരു നിൽക്കുന്നവനോ എതിരഭിപ്രായം ആരെങ്കിലും പറഞ്ഞാലോ അവൻ വെറും പോഴൻ എന്നൊക്കെ ഓർത്താൽ

ഓർത്താൽ..????
നിനക്കുതന്നെ നഷ്ടം.സന്തോഷമായിരിയ്ക്കുകയാണല്ലോ നമുക്കെല്ലാമാവശ്യം. അതുണ്ടാവില്ല.

പണത്തിന്റെ ആർത്തിമേൽ കെട്ടപ്പെട്ട സമൂഹം ഇല്ലാതെയാക്കി മാർക്സ് മുതലായ ധനതത്വശാസ്ത്രജ്ഞരൊക്കെ കണ്ട പോലെയൊരു സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചാൽ നന്നായിരിയ്ക്കും. മറ്റുള്ളവനെ വെറുത്ത് അവൻ വേറെയെന്ന് ചിന്തിച്ച് അവനിനി കള്ളനോ കൊള്ളക്കാരനോ ആയാലും അവരെയെല്ലാം കൊന്ന് , ഒരു സമൂഹം ഉണ്ടാക്കിക്കളയാം എന്ന് ചിന്തിച്ചാൽ മനുഷ്യരുടെടയ്ക്ക് അത് നടക്കില്ല എന്നാണ് തോന്നുന്നത്.

ജനാധിപത്യം എന്നത് പത്ത് മൂവായിരം കൊല്ലം മുൻപേയെങ്കിലും  മനുഷ്യരുടിടയ്ക്ക് വന്ന ആശയമാണ്,അത് ഇന്ന് ഭാരതത്തിലേയും അമേരിയ്ക്കയിലേയും ഒക്കെപ്പോലെ ഒരു ഭരണ സംവിധാനമായി. എന്നാലും ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് ഒക്കെയായി ലോകത്തെ ഏറ്റവും മിടുക്കരും ജനാധിപത്യവാദികളും എന്നു പറയുന്നവർ താമസിയ്ക്കുന്ന ബ്രിട്ടനിലും മറ്റും ഇപ്പോഴും രാജാധികാരമാണ്. എന്നാലും പൊതുവേ ലോകം ജനാധിപത്യത്തോട് കൂടുതലടുത്തുകൊണ്ടിരിയ്ക്കുന്നു എന്നതുപോലെ പണമില്ലാത്ത സമൂഹമുണ്ടാകാൻ തുടങ്ങുന്നതു തന്നെ വളരെക്കഴിഞ്ഞിട്ടാവാം.

ഇൻഡ്യയിൽ ജനാധിപത്യമാണോ അഴിമതിയ്ക്ക് കാരണം?

ഇൻഡ്യൻ ജനാധിപത്യം വന്നതുതന്നെ ആലോചിച്ചാൽ അത്ഭുതം.അമ്പതു കൊല്ലമായി നിലനിൽക്കുന്നതാലോചിച്ചാൽ അത്യത്ഭുതം.മഹാത്മാഗാന്ധി,ബാബാസാഹിബ് അംബേദ്കർ, സർദാർ വല്ലഭായിപട്ടേൽ , മൗലാന തുടങ്ങിയ  ഒത്തിരിയൊത്തിരി ആദ്യകാല നേതാക്കൾ മനപൂർവം ശ്രമിച്ചതു കൊണ്ടാണങ്ങനെ വന്നത്.എന്നാലും  അറുനൂറു രാജാക്കന്മാരെയാണ് സാമ ദാന ഭേദ ദണ്ഡന മുറകളുപയോഗിച്ച് സർദാർ ജനാധിപത്യത്തോട് ചേർത്തതെന്നാലോചിയ്ക്കുമ്പോൾ ബഹുമാനം തോന്നും.

അവിടേയും മോത്തിലാൽ നെഹ്രു തന്റെ മകനെ രാജാവാക്കാനാണ് പഠിപ്പിച്ചത്. അദ്ദേഹം രാജാവായി...നല്ലൊരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ മകൾ രാജ്ഞിയായി. അതിനിടയ്ക്കുകയറി നിന്ന ലാൽബഹാദൂർ ശാസ്ത്രി എന്ന മനുഷ്യൻ മരിച്ചതെങ്ങനെയെന്നു പോലും ഇപ്പോഴും ജനത്തിനറിയില്ല. അറിയിയ്ക്കുന്നുമില്ല. ഇപ്പൊഴും അവരൊക്കെ രാജകുമാരന്മാരും അമ്മമഹാറാണിയുമായിയിരിയ്ക്കുന്നു.

ഒരുപക്ഷേ രാജാധികാരമായിരുന്നെങ്കിൽ രാജാവ് ഈ സ്വത്തെല്ലാം സൂക്ഷിച്ച് ഉപയോഗിച്ചേനേ. അത് അയാളുടെ സ്വത്താണ്. അബൂദാബിയിൽ ജീവിയ്ക്കുന്നയാൾ എന്നും അവിടുത്തെ രാജാവിന്റെ സ്വത്തല്ലേ. അപ്പൊ അവിടെ കടലിൽ ദ്വീപും, പൊക്കത്തിൽ കെട്ടിടവുമൊക്കെ വരും. പക്ഷേ രാജാവിന്റെ ഫേസ് ബുക്ക് ഗ്രൂപ്പിൽ ലൈക്കിടണോ വേണ്ടേ ലൈക്കിടാണോ വേണ്ടേ എന്നിങ്ങനെ മനസ്സ് കലമ്പലുണ്ടാക്കിക്കൊണ്ടേയിരിയ്ക്കും.

ഇൻഡ്യയിൽ അവന്മാരഴിമതി കാണിച്ചാലും വോട്ട് ചോദിച്ച് വരുമ്പോ വോട്ടു ചെയ്യില്ലെന്നും കൂടെയുള്ളവൻ വെരട്ടിയാൽ തല്ലിയെന്ന് പറഞ്ഞ് കള്ളക്കേസുകൊടുക്കാനും നമ്മുടെ നാട്ടിൽ പറ്റും. ആ സ്വാതന്ത്ര്യത്തിന് അഴിമതി കൂലിയെങ്കിൽ.....

അപ്പൊ അഴിമതിയെ സപ്പോർട്ട് ചെയ്യുവാണോ?
ഒരിയ്ക്കലുമല്ല. ഭാരതം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിഷയം അഴിമതിയല്ല. മതങ്ങളുടെ പേരിലുള്ള തീവ്രവാദമാണ്. അതിൽ ഏറ്റവും മുന്തിയ ഗ്രൂപ്പ് സംഘപരിവാറും.
അഴിമതിയില്ലാത്ത വികസനമെന്നൊക്കെയുള്ള പേരിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ ഗുജറാത്തിനെ മാതൃകയാക്കാൻ എല്ലാവരും പറയുമ്പോൾ അവരുയർത്തുന്ന വംശീയവിദ്വേഷത്തിന്റെ രാഷ്ട്രീയം എല്ലാവരും മറക്കുന്നു. മതരാഷ്ട്രീയവും അതിന്റെ പേരിലുള്ള വർഗ്ഗീയതയും അഴിമതിയേക്കാൾ എതിർക്കപ്പെടണം. ഗുജറാത്തിൽ നടന്ന വംശഹത്യ എന്നും ഭാരതത്തിനൊരു പാഠമായിരിയ്ക്കണം. കർണാടകം മറ്റൊരു ഗുജറാത്താക്കാൻ നല്ല ശ്രമം നടക്കുന്നുണ്ട്.കേരളത്തിലെയൊക്കെ ചില വിഷം തുപ്പുന്ന ടീച്ചറന്മാരുടെയൊക്കെ പ്രഭാഷണങ്ങൾ എന്റെ സുഹൃത്തുക്കൾ കേട്ടുനോക്കു എന്ന് പറഞ്ഞ് പങ്കുവയ്ക്കുമ്പോൾ വല്ലാത്ത വിഷമം തോന്നും.

അഴിമതിയെപ്പറ്റി പറയുമ്പോ വർഗ്ഗീയതയെ പറയുന്നതെന്തിന്? എങ്കി ഞാനും പറയും സോളിഡാരിറ്റിയും ലാവലേസും കൂടി കുതിച്ച് കയറി അടിയറവു പറയിപ്പിച്കില്ലേ.....:)

അഴിമതിയെന്ന ഉറുമ്പിനേക്കാൾ വർഗ്ഗീയതയെന്ന പാമ്പിനു വിഷമുണ്ടെന്നേ ഉദ്ദേശിച്ചുള്ളൂ.അഴിമതി ഒരു വൻ പ്രശ്നമായി ഉയർത്തിക്കാട്ടുമ്പോൾ വർഗ്ഗീയപ്പാർട്ടികളോട് കൂടൂ. ഞങ്ങൾ അഴിമതിയില്ലാത്ത ഗുജറാത്താക്കാം ഭാരതത്തിനെ, എന്നു പറയിപ്പിക്കാൻ എളുപ്പമായതുകൊണ്ട്.

അവിടേയും ഇൻഡ്യ ചെറിയ ചെറിയ രീതിയിൽ സത്യത്തോടടുത്തു നിന്നുകൊണ്ട് മുന്നോട്ട് പൊയ്ക്കോണ്ടിരിയ്ക്കുന്നു. ബ്രിട്ടീഷുകാരെ ഓടിച്ചെങ്കിൽ ഇവരൊക്കെയാണോ പ്രയാസം. അതും നടക്കും. നമ്മുടെ സംസ്കാരത്തിലുറച്ച് നിന്ന് സത്യത്തോടടുത്തുനിന്ന് ഭാരതം ഇനിയും ഒരുപാടുകാലം ലോകത്തിനു വെളിച്ചമായിത്തന്നെ നിലകൊള്ളും.

അതെങ്ങനെ വെളിച്ചമാകും.വൈദ്യുതിയും ബൾബും കണ്ടുപിടിച്ചത് വെള്ളക്കാരനല്ലേ..?

Sunday, March 27, 2011

ഇനി വിദേശകാര്യവാർത്തകൾ


ബ്രിട്ടന്റെ കാര്യം കേരളത്തിലെപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്.  ലേബർ പാർട്ടി ഭരിച്ച് ഒരുവിധം ജനക്ഷേമപരമായ ചിലതൊക്കെ നടത്തും, കൺസർവേറ്റീവുകൾ വന്ന് അതിനെയെല്ലാം പിറകോട്ടടിയ്ക്കും.കഴിഞ്ഞ കൺസർവേറ്റീവ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറായിരുന്നു. നമ്മുടെ നാട്ടിലൊന്നും ഒരൊറ്റ രാഷ്ട്രീയക്കാരനേയും - കുഞ്ഞാലിക്കുട്ടിയെപ്പോലും ഇത്രയും വൈരാഗ്യത്തോടേ, മിക്ക ജനങ്ങളും തെറിപറയുന്നത് ഞാൻ കേട്ടിട്ടില്ല. സ്റ്റാഫ്റൂമിലിരുന്ന് മാർഗരറ്റ് താച്ചറെന്നെങ്ങാൻ പറഞ്ഞാൽ ദാറ്റ് ബിച്ച് എന്നതു വച്ചാണ് തുടങ്ങുക. ഇത് ഞങ്ങളു വർക്കിങ്ങ് ക്ലാസിന്റെ കാര്യമാണേ. ഡയറക്ടർമാരും മാനേയർമാരും ഇങ്ങനെതന്നെയാവുമോ പറയുന്നതെന്നറിയാൻ അവരോടൊപ്പമിരുന്ന് ഒരു ചായപോലും കുടിച്ചിട്ടില്ല.:)

ആഗോളമുതലാളിമാർ വാതുവച്ച് കളിച്ചപ്പോൾ തകർന്നടിഞ്ഞ ലോകസമ്പദ്‌വ്യവസ്ഥയുടെ കുറ്റം മുഴുവൻ അപ്പോൾ ഭരിച്ചിരുന്ന ലേബർ ഭരണകൂടത്തിന്റെ തലയിൽ കെട്ടിവച്ചിട്ടാണ് കൺസർവേറ്റീവുകൾ വോട്ട് പിടിച്ച് ജയിച്ചത്.കാമറ കാണുമ്പൊ ചിരിയ്ക്കാൻ മറന്നുപോവുന്ന ഒട്ടും പോപ്പുലറല്ലാത്ത ഗോർഡൻ ബ്രൗൺ എന്ന പ്രധാനമന്ത്രിയോട് എല്ലാർക്കും അത്ര പിടിയുമില്ലാരുന്നു. 

ജയിച്ചോ??അതുമില്ല.. പരമ്പരാഗതമായി ലേബറിനൊപ്പം നിന്നിരുന്ന മിക്ക മാധ്യമങ്ങളും കൺസർവേറ്റീവുകളുടെ കൂടേയായിരുന്നു ഇപ്രാവശ്യം. നാട്ടിലെപ്പോലെ ന്യൂട്രൽ പിടിച്ച് വലതോട്ട് തിരിച്ച്‌ വച്ചല്ല, പരസ്യമായി പറഞ്ഞിട്ടാണ് ഇവിടത്തെ മാധ്യമപ്രവർത്തനം.എന്നിട്ട് കൂടി കണസ്ർവേറ്റീവുകൾക്ക് ഭൂരിപക്ഷം കിട്ടിയില്ല.സ്കോട്ട്ലാന്റ് ഏതാണ്ട് മുഴുവനായിത്തന്നെ ലേബർ പിടിയ്ക്കുകയും ചെയ്തു. ലിബറൽ ഡെമോക്രാറ്റുകൾ എന്ന ഇടതിലെ നടുക്കഷണക്കാർ അകത്ത് നിന്ന് പിന്തുണയ്ക്കുന്ന കൂട്ടുകക്ഷി ഭരണമാണ് ഇപ്പോഴുള്ളത്.

ലിബറൽ ഡെമോക്രാറ്റുകൾക്ക്  കൈതമുള്ളേൽ പിടിച്ചപോലെയാണ്. കൺസർവേറ്റീവുകളെ പിന്തുണച്ചില്ലെങ്കിൽ ഗവണ്മെന്റ് മറിച്ചിട്ടവർ എന്ന പേര്, പിന്തുണച്ചാൽ കൺസർവേറ്റീവുകളുടെ ജനവിരുദ്ധ കുത്തകസ്നേഹ നടപടികൾക്ക് മുഴുവൻ പഴി കേൾക്കേണ്ടി വരും. ലിബറൽ ഡെമോക്രാറ്റുകൾക്ക് ഒരു വോട്ട്ബാങ്കുണ്ട്. ലേബർ പാർട്ടി വിരുദ്ധരായ ഇടതരാണവർ. നാട്ടിലെപ്പോലെ പാർട്ടിഗ്രാമങ്ങളൊന്നുമില്ലാത്തതുകൊണ്ട് കൺസർവേറ്റീവുകളുടെ കൂടെ നിന്നതിന് അവരിനി ലിബറൽ ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യില്ല. കൺസർവേറ്റീവുകളേ പിന്തുണയ്ക്കുക ആത്മഹത്യാപരമാണ് എന്നറിയാവുന്നതു കൊണ്ട് തന്നെയാവണം ലിബറൽ ഡെമോക്രാറ്റുകൾ ഉപപ്രധാനമന്തി പദം ചോദിച്ച് വാങ്ങിയത്. പഴി പകുതി അവന്റെ  തലയിൽ കെട്ടാം എന്നതുകൊണ്ട് സന്തോഷത്തോടെ കൺസർവേറ്റീവ് പ്രധാനമന്ത്രി  ഡേവിഡ് കാമറൂൺ ലിബറൽ ഡെമോക്രാറ്റിലെ നിക് ക്ലഗിനെ ഉപപ്രധാനമന്ത്രിയാക്കുകയും ചെയ്തു.രണ്ടുപേരും ഭാര്യാഭർത്താക്കന്മാരാണെന്നാണ് ഇപ്പൊ ബ്രിട്ടീഷ് തമാശക്കാരൊക്കെ കളിയാക്കുന്നത്.ജയലളിതയും ശശികലയും പോലെ ഒരുമയാണവർക്കിപ്പൊ.

ഇലക്ഷനു മുൻപ് കൺസർവേറ്റീവുകളെ പറഞ്ഞ തെറിയൊക്കെ വിഴുങ്ങുകയാണ് ഉപപ്രധാനമന്ത്രി. ഏറ്റവും വലിയ തമാശ ഞങ്ങൾ അധികാരത്തിൽ വന്നാൽ യൂണീവേഴ്സിറ്റി ഫീസ് കൂട്ടില്ലെന്ന് നിക്ക് ക്ളഗ് ഒരു വിദ്യാർത്ഥി ഗ്രൂപ്പിന് എഴുതിയൊപ്പിട്ട് കൊടുത്തിരുന്നു.ആ പിള്ളേര് അതു പൊക്കിപ്പിടിച്ചാണിപ്പൊ സമരം.

കയറിയിട്ട് ആദ്യം തന്നെ ചെയ്തത് യൂണിവേഴ്സിറ്റികളിലെ ഫീസ് ഇരട്ടിയോളം കൂട്ടുകയായിരുന്നു. ഇവിടെ യൂണിവേഴ്സിറ്റികളിൽ, അതായത് ബിരുദതലം മുതൽ പഠിയ്ക്കുകയെന്നത് നാട്ടിലേപ്പോലെ എളുപ്പമല്ല. കാശുള്ളവനേ പഠിയ്ക്കാൻ പറ്റൂ .നേഴ്സിങ്ങ് തുടങ്ങിയ വളരെക്കുറച്ച് ബിരുദങ്ങളേ സൗജന്യമായി നൽകുന്നുള്ളൂ. അതുതന്നെ നൽകുന്നത് സൗജന്യമായി ഒരു വർക്ക്ഫോഴ്സിനെ കിട്ടും എന്നതുകൊണ്ടാണ്. അല്ലാതെ പഠിയ്ക്കുന്നത് കാശുള്ള അച്ഛനമ്മമാരുടെ മക്കളോ, ജോലി ചെയ്ത് കാശു സമ്പാദിച്ച് പഠിയ്ക്കുന്നവരോ, ലോണെടുത്ത് പഠിയ്ക്കുന്നവരോ ആണ്. ഫീസ് ഇരട്ടിയോളമാക്കിയപ്പൊ രണ്ടൂം മൂന്നും ഗ്രൂപ്പുകാർക്ക് ബിരുദതലം മുതലുള്ള പഠനം അപ്രാപ്യമായി. പിള്ളേരു സമരം ചെയ്തു. ഒരു വ്യത്യാസവും വന്നില്ല.

സൗജന്യമായ വിദ്യാഭ്യാസം നൽകുന്നത് സൗജന്യമായി ജോലിചെയ്യുന്ന ഒരു ഗ്രൂപ്പിനെ കിട്ടും എന്നതുകൊണ്ടാണെന്ന് പറഞ്ഞല്ലോ. അതിനുദാഹരണം നേഴ്സിങ്ങാണ്. നാട്ടിലെപ്പോലെ നേഴ്സിങ്ങ് പഠനത്തിലെ നാലുകൊല്ലം മുഴുവൻ മുറിയിലിരുന്ന് പ്രഭാഷണങ്ങൾ കേൾക്കുകയും കുറച്ച് സമയം ആശുപതി സന്ദർശനവുമല്ല ഇവിടത്തെ രീതി. ആദ്യ ആഴ്ച മുതൽ തന്നെ ആശുപത്രികളിൽ പണി തുടങ്ങും. മിക്ക അവിദഗ്ധ ജോലികളും സ്വന്തമായിത്തന്നെ ചെയ്യണം. വിദ്യാർത്ഥികളെക്കൊണ്ട് അങ്ങനെ പണിയെടുപ്പിയ്ക്കുന്നത് ആദ്യമൊക്കെ നമുക്ക് ഉൾക്കൊള്ളാൻ വലിയ പ്രയാസമായിരിയ്ക്കും. ഇവിടത്തെ ക്ലാസ് സ്ട്രക്ചർ മനസ്സിലാക്കുമ്പോ പിന്നെ ശീലമായിക്കൊളും.നേഴ്സാവാൻ വരുന്നത് താഴേത്തട്ടിലുള്ളവരായിരിയ്ക്കും. പാവങ്ങൾ പണിയെടുക്കണം. നമ്മുടെ നാട്ടിലെപ്പോലെ ഇടത്തരക്കാർ എന്നത് ഇവിടെ സാധാരണക്കാരെ സൂചിപ്പിയ്ക്കുന്ന പദമല്ല. മിഡിൽ ക്ലാസ് എന്നാൽ നാട്ടിലെ അഞ്ച് അണ്ടിയാപ്പീസൊക്കെയുള്ള മൊതലാളിമാരാണ് അപ്പൊ മുകൾത്തട്ടുകാരോ? അത് അംബാനി, ബിർല ഒക്കെ.

പിന്നെയും വെട്ടിക്കുറയ്ക്കലുകൾ, സ്കൂളുകൾ പണിയുന്നത്, റോഡുകളുടെ അറ്റകുറ്റപ്പണികൾ, ആരോഗ്യമേഖലയിലെ ബജറ്റ് കുറച്ച് പതിയെ സ്വകാര്യവൽക്കരിയ്ക്കാനുള്ള നീക്കങ്ങൾ (അത് പൊള്ളുന്ന വിഷയമാണ്), ക്ഷേമനിധികളും പെൻഷനുകളും കുറയ്ക്കൽ, ലോക്കൽ കൗൺസിലുകളുടെ(പഞ്ചായത്ത് മുനിസിപ്പാലിറ്റി) ബജറ്റ് വെട്ടിക്കുറയ്ക്കൽ  ഒക്കെ ആകെ നാശമാണ്. ബാങ്കുകളിലേയും മറ്റും വമ്പന്മാർ പഴയപോലെ മില്യനുകൾ ബോണസും കൊണ്ട് പോകാനും തുടങ്ങി. പറയുന്ന പോലെ സാമ്പത്തിക രംഗം വളരുന്നുമില്ല.

എന്ത് പറഞ്ഞാലും പഴി പഴയ ലേബർ ഗവണ്മെന്റ് ഖജനാവ് കാലിയാക്കി എന്നതാണ്. ഖജനാവ് കാലിയാക്കിയത് ഇവന്മാർ തന്നെ പിന്തുണയ്ക്കുന്ന വൻകിട ബാങ്കിങ്ങ് കുത്തകകളുടെ വഴിവിട്ട ചൂതുകളിയെന്ന് ജനത്തിനെല്ലാമറിയാം പിന്നെ എന്തിനും പഴികേൾക്കാൻ ഒരു മുഖം വേണമല്ലോ . അതിന് ഗോർഡൻ ബ്രൗൺ എന്ന പഴയ പ്രധാനമന്ത്രിയെ കിട്ടി. നമ്മുടെ പിണറായി എല്ലാത്തിലേം വില്ലനാവുന്ന പോലെ. ടോണീ ബ്ലെയർ എന്ന വലതുപക്ഷ മൂരാച്ചിയെ പുകച്ചിട്ടാണ് ഗോർഡൻ പ്രധാനമന്ത്രിയായത്. അതുകൊണ്ട് ടോണി ബ്ലേയറിന് ഒരു രക്തസാക്ഷി പരിവേഷം കിട്ടുകയും ചെയ്തു.

അങ്ങനെ നാടിന്റെ നാനാഭാഗത്തുനിന്നും കലാപങ്ങളും മാർച്ചുകളും തുടങ്ങുകയാണ്. കൺസർവേറ്റീവുകൾക്കതറിയാം. താച്ചറിന്റെ സമയത്തും ഇതിലപ്പുറം മാർച്ചുകളും കലാപങ്ങളും പണിമുടക്കുകളും നടന്നിരുന്നു. ബ്രിട്ടന്റെ നട്ടെല്ലായിരുന്ന ഖനിത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചവരാണ് കൺസർവേറ്റീവുകൾ. അന്നൊക്കെ വൻ സമരങ്ങൾ നടന്നു.  ഒന്നും സംഭവിച്ചില്ല. കുത്തകകളെ സംരക്ഷിയ്ക്കുന്ന പ്രവർത്തനങ്ങൾ എങ്ങനെ നടത്തണമെന്നും ഈ എതിർപ്പുകളെയൊക്കെ എങ്ങനെ ഒതുക്കണമെന്നും മുതലാളിത്തത്തിനറിയാം.

പ്രതീക്ഷ തരുന്നത് പ്രതിപക്ഷ നേതാവും ലേബർ പാർട്ടിയിലെ പുതിയ നേതാവുമായ എഡ് മിലിബാന്റ് ആണ്. കണ്ടിടത്തോളം മിടുക്കനായ നേതാവാണ് . ടോണീ ബ്ലെയറിന്റെ കാലത്ത് ലേബർ പാർട്ടി ഉണ്ടാക്കിയെടുത്ത വലതുപക്ഷ മുഖം കളഞ്ഞ് ജനപക്ഷത്തുനിന്ന് കാര്യം നടത്താൻ എഡ് മിലിബാന്റിനു കഴിയും എന്ന് സാധാരണക്കാരായ ബ്രിട്ടീഷുകാർ വിശ്വസിയ്ക്കുന്നു. പാർട്ടി തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഇദ്ദേഹത്തിന്റെ തന്നെ ജ്യേഷ്ഠൻ ഡേവിഡ് മിലിബാന്റ് വലതുപക്ഷമായിരുന്നു താനും.വലതൻ ചായ്‌വുണ്ടായിരുന്ന ജ്യേഷ്ഠനെ അവസാനവട്ടം വോട്ടെടുപ്പിൽ തൊഴിലാളിസംഘടനകളുടെ പിന്തുണയോടേ അട്ടിമറിച്ചാണ് എഡ് ലേബർപാർട്ടി ലീഡറായത്. ബ്രിട്ടണിലെ പ്രമുഖനായ സോഷ്യലിസ്റ്റ് മാർക്സിസ്റ്റ് നേതാവായിരുന്ന റാൽഫ് മിലിബാന്റിന്റെ മക്കളാണിരുവരും.

കൂടെ ജോലിചെയ്യുന്ന ഡേവ് ആഡംസ് വെള്ളിയാഴ്ച പറഞ്ഞു. “ഡേയ് ഞാൻ ലണ്ടനിൽ സമരം ചെയ്യാൻ പോകുകയാണ്. ടീവീൽ നോക്കിക്കോണം. ഞങ്ങൾ അനാർക്കിസ്റ്റുകളുടെ ശക്തി കാണിച്ചുകൊടുത്തിട്ടേ ഇനിയുള്ളൂ.” 

എന്തു പറ്റിയോ ആവോ?

ഒരു പാട്ട് കേൾക്കൂ
ഇതൂടൊക്കെ നോക്കിയാ ഒരു രസം:
ചിത്രം കടപ്പാട്:ഗാർഡിയൻ പത്രം